ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാറെന്ന വിശേഷണത്തോടെ രത്തൻ ടാറ്റ അവതരിപ്പിച്ച നാനോ കാറിനെ നിർത്താൻ ടാറ്റ മോട്ടോർസ് തീരുമാനിച്ചത് 2018 ലായിരുന്നു. ഇന്ത്യൻ വാഹന ലോകത്തെ വിപ്ലവം തന്നെയായിരുന്നു ഈ കുഞ്ഞൻ കാർ. ഒരു ലക്ഷം രൂപയ്‌ക്ക് ഒരു കാർ എന്ന ആശയത്തിലാണ് നാനോ ഒരു വിപ്ലവമായി മാറിയത്. എന്നാൽ പത്തുവർഷം നീണ്ട ജൈത്രയാത്ര അവസാനിപ്പിച്ച് ടാറ്റ നാനോ മടങ്ങുകയാണ്. ആളുകളുടെ വാഹന സങ്കൽപ്പം മാറിയതോടെ നാനോയും നിരത്തൊഴിഞ്ഞു. എന്നാൽ നാനോ കാറിൽ രൂപമാറ്റം വരുത്തി എത്തുന്നത് സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുമുണ്ട്. പറഞ്ഞുവരുന്നത് നാനോ കാറിനെ ഹെലികോപ്ടറാക്കി മാറ്റിയ കഥയാണ്.
ബിഹാറിലെ ബഗാഹയിലെ താമസക്കാരനായ ഗുഡ്ഡു ശർമ്മയാണ് രണ്ട് ലക്ഷത്തിലധികം രൂപ ചെലവഴിച്ച് നാനോ കാറിനെ ഹെലികോപ്റ്ററാക്കിയത്. എല്ലാവരും കൊണ്ടു നടക്കുന്ന കാറിനെ അൽപ്പം വ്യത്യസ്തമാക്കണമെന്ന ആഗ്രഹത്താലാണ് മെക്കാനിക്ക് കം ആർട്ടിസ്റ്റ് കൂടിയായ ഗുഡ്ഡു ശർമ്മ പുതിയ പരീക്ഷണത്തിനിറങ്ങിയത്. സ്വകാര്യ ആവശ്യത്തിനായി വാങ്ങിയ കാറിൽ നിന്നും എങ്ങനെ വരുമാനമുണ്ടാക്കാം എന്ന ചിന്തയിലായിരുന്നു വളരെ നാളുകളായി ഗുഡ്ഡു. ഒടുവിൽ ഈ വ്യത്യസ്ത ആശയത്തിലെത്തിലെത്തിപ്പെടുകയായിരുന്നു. രൂപത്തിൽ ഹെലികോപ്ടറാണെങ്കിലും ഇതിന് പറക്കാൻ സാധിക്കില്ല എന്നതാണ് പ്രത്യേകത.
വിവാഹസമയത്ത് ഹെലികോപ്റ്ററുകളുടെ വലിയ ഡിമാൻഡ് താൻ കണ്ടിട്ടുണ്ടെന്നും പലരും വധുവിനെ വ്യത്യസ്ത രീതിയിൽ വീട്ടിലേക്ക് കൊണ്ടുവരാൻ ആഗ്രഹിക്കുന്നു, എന്നാൽ സാമ്പത്തിക പ്രശ്‌നങ്ങൾ കാരണം അവർക്ക് അത് താങ്ങാൻ കഴിയുന്നില്ല . ഇതെല്ലാം കണ്ടാണ് ഗുഡ്ഡു തന്റെ കാർ എല്ലാവർക്കും താങ്ങാവുന്ന ഹെലികോപ്റ്ററാക്കി മാറ്റിയത്. വിലകൂടിയ ഹെലികോപ്റ്ററുകൾ വാടകയ്‌ക്ക് എടുക്കാൻ കഴിയാത്ത നിരവധി വധൂവരന്മാർ അവരുടെ വിവാഹ വേദികളിലെ ഗ്രാൻഡ് എൻട്രികൾക്കായി ഈ ടാറ്റ നാനോ ഹെലികോപ്റ്റർ ഇതിനകം ബുക്ക് ചെയ്തിട്ടുണ്ട്.
15,000 രൂപയാണ് ഇതിന്റെ വാടക. സെൻസറുകൾ ഉപയോഗിച്ച് വാഹനത്തിന് ആവശ്യമായ ഫീച്ചറുകൾ നൽകിയിട്ടുണ്ട്. റോട്ടർ, ടെയിൽ ബൂം, ടെയിൽ റൂട്ടർ എന്നിവയും ഇതിലുണ്ട്. മെറ്റൽ പ്ലേറ്റുകൾ ഉപയോഗിച്ചാണ് കാറിന് ഹെലികോപ്ടറിന്റെ രൂപം നൽകിയത്. പ്രോപ്പല്ലർ ഉൾപ്പെടെ നൽകിയിട്ടുണ്ട്. ബിഹാറിൽ ഇതാദ്യമായല്ല നാനോ കാർ ഹെലികോപ്ടർ രൂപത്തിലേക്ക് മാറ്റുന്നത്. ഇതിന് മുൻപും ഇത്തരത്തിലുള്ള പരീക്ഷണങ്ങൾ നടന്നിട്ടുണ്ട്. സാമ്പത്തിക ലാഭവും വിവാഹവും ഒക്കെ മുന്നിൽ കണ്ടാണ് ഗുഡ്ഡു ഹെലികോപ്ടർ കാർ നിർമ്മിച്ചതെങ്കിൽ ബിഹാർ സ്വദേശി തന്നെയായ മിഥിലേഷ് പ്രസാദ് തന്റെ കുഞ്ഞുനാൾ മുതലുള്ള സ്വപ്നം നിറവേറ്റാനായിരുന്നു നാനൊ ഹെലികോപ്ടർ കാർ നിർമ്മിച്ചത്….
പൈലറ്റ് ആകണമെന്നായിരുന്നു മിഥിലേഷിന്റൈ ആഗ്രഹം. എന്നാൽ സാമ്പത്തികമായി പിന്നോട്ടായതിനാൽ മിഥിലേഷിന് അതിന് സാധിച്ചില്ല. പിന്നാലെ ഹെലികോപ്ടർ ഉണ്ടാക്കി പറത്താൻ ശ്രമിക്കുകയായിരുന്നു. ഏഴ് ലക്ഷം രൂപ ചെലിവിട്ട് ഏഴ് മാസം കൊണ്ടായിരുന്നു മിഥിലേഷ് നാനോ കാർ ഹെലികോപ്ടർ ആക്കി മാറ്റിയത്. ഗുഡ്ഡുവിന്റെ ഹെലികോപ്ടറിനെക്കാൾ കുറച്ചുകൂടി സ്‌റ്റൈലിഷാണ് മിഥിലേഷിന്റേത്. വിവിധ നിറങ്ങൾ നൽകിയാണ് മിഥിലേഷ് ഹെലിപോക്ടർ നിർമ്മിച്ചത്. ഇരുമ്പ് പൈപ്പുകളും ഷീറ്റുകലും ഉപയോഗിച്ച് നിർമ്മിച്ച ഈ ഹെലികോപ്ടർ പറപ്പിക്കാനുള്ള സംവിധാനത്തെ കുറിച്ച് അന്വേഷിച്ചെങ്കിലും അതിനുള്ള സാങ്കേതിക വിദ്യ കണ്ടെത്താൻ മിഥിലേഷിന് സാധിച്ചിരുന്നില്ല. ഹെലികോപ്ടർ പറത്താനുള്ള സാങ്കേതിക വിദ്യയുടെ കണ്ടുപിടുത്തതിലാണ് മിഥിലേഷിപ്പോൾ…