ഇടുക്കി: കുട്ടിത്തത്തിന്റെ ആവേശത്തിൽ റമ്പൂട്ടാൻ മരത്തിൽ കല്ലെറിഞ്ഞതായിരുന്നു അവർ. സ്ഥലമുടമസ്ഥൻ വിവരമറിഞ്ഞപ്പോൾ ഭയത്തോടെ ഒളിവിൽ പോകേണ്ടിവന്നു അവർക്ക്. നാട് മുഴുവൻ അവരെ തേടിനടന്നപ്പോൾ അവർ വിവരം തുറന്നുപറയാനാകാതെ പേടിച്ചുവിറച്ച് ഒളിവിലായിരുന്നു. പിന്നീട് തളർന്ന് ഉറങ്ങിപ്പോയി. ഭയന്നുവിറച്ചെങ്കിലും രാവിലെ തിരികെ വീട്ടിലെത്തിയപ്പോഴാണ് നാടിനും വീട്ടുകാർക്കും ആശ്വാസമായത്. വണ്ണപ്പുറം ടൗണിലായിരുന്നു സംഭവം.
അയൽവാസിയുടെ പറമ്പിലെ റമ്പൂട്ടാൻ മരത്തിൽനിന്ന് പഴം കല്ലെറിഞ്ഞു വീഴ്ത്താൻ ശ്രമിക്കുകയായിരുന്നു രണ്ട് ആൺകുട്ടികൾ. ഇതിനിടെ എറിഞ്ഞ കല്ലുകളിലൊന്ന് വീടിന്റെ വാതിലിൽ തട്ടി ശബ്ദം ഉണ്ടായി. ഇതുകേട്ട് വീട്ടുടമസ്ഥൻ പുറത്തിറങ്ങി. കുട്ടികൾ ഭയന്ന് തൊട്ടടുത്തുള്ള പുൽകൂട്ടത്തിൽ ഒളിച്ചു.
കുട്ടികളെ കാണാതായതിനെ തുടർന്ന് വീട്ടുകാർ വിവരം പോലീസിൽ അറിയിച്ചു. പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. മോഷ്ടാക്കളെ തിരക്കിയാണ് അവരെത്തിയതെന്ന ധാരണയിൽ കുട്ടികൾ ഭയന്നു. ഒളിസ്ഥലത്തുനിന്ന് തൊട്ടടുത്തുള്ള വീടിന്റെ ടെറസ്സിൽ കയറി അവർ ഒളിച്ചു. ക്ഷീണവും ഭയവുംമൂലം അവിടയിരുന്ന് ഇവർ ഉറങ്ങിപ്പോവുകയും ചെയ്തു.
ഇതിനിടെ കുട്ടികളെ കാണാതായ വാർത്ത നാടു മുഴുവൻ പരന്നു. നാട് മുഴുവൻ അന്വേഷണത്തിനിറങ്ങി. മുക്കും മൂലയിലും തപ്പിയിട്ടും അവരെ കണ്ടെത്താൻ കഴിഞ്ഞില്ല. കാളിയാർ പോലീസും അന്വേഷണത്തിനിറങ്ങിയെങ്കിലും ഇവരുടെ ഒളിത്താവളം കണ്ടെത്താനായില്ല.ഇതിനിടെ ചൊവ്വാഴ്ച രാവിലെ ഉറക്കം ഉണർന്നകുട്ടികൾ പരിഭ്രമിച്ച് വീട്ടിൽ തിരികെയെത്തി. ഇതോടെയാണ് ഒരുരാത്രി നീണ്ട അനിശ്ചിതത്വത്തിന് വിരാമമായത്.