പാലക്കാട് : മണ്ണാർകാട് ആനമൂളിയിലെ ആദിവാസി യുവാവ് ബാലന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു.
സുഹൃത്ത് കൈതച്ചിറ കോളനിയിലെ ല ചന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകീട്ടാണ് ഉരുളൻ കുന്ന് വനത്തോട് ചേർന്ന പുഴയിൽ ബാലന്റെ മൃതദേഹം കണ്ടെത്തിയത്. കഴുത്തിലും ചെവിയുടെ ഭാഗത്തും കൈയ്ക്കും വെട്ടേറ്റിരുന്നു. കൊലപാതകമെന്ന് വ്യക്തമായതോടെയാണ് സുഹൃത്തായ ചന്ദ്രനിലേക്ക് അന്വേഷണം നീണ്ടത്.
കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ഇരുവരും കൂട്ടുകാരായിരുന്നു. മൂന്നു ദിവസം മുമ്പ് കാട്ടിൽ തേനെടുക്കാൻ പോയിരുന്നു. തേൻ വിറ്റുകിട്ടിയ പണം കൊണ്ട് മദ്യം വാങ്ങി. മദ്യപാനത്തിനിടെയുണ്ടായ വഴക്കിനെത്തുടർന്നാണ് ബാലനെ കൊലപ്പെടുത്തിയത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകി. പ്രതി ചന്ദ്രനെ കൂടുതൽ ചോദ്യംചെയ്യാനായി കസ്റ്റഡി അപേക്ഷ സമർപ്പിക്കുമെന്ന് പോലീസ് അറിയിച്ചു.