
തിരുവനന്തപുരം: ഒമ്പതു വയസ്സുകാരിയെ പട്ടാപകൽ ഓട്ടോയ്ക്കുള്ളിലിട്ടു ക്രൂരമായി ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് ജീവിത അവസാനം വരെ കഠിന തടവും 75,000 രൂപ പിഴയും. 12 വയസ്സിൽ താഴെയുള്ള കുട്ടിയെ പല തവണ പീഡിപ്പിച്ചതിന് ഏഴ് വർഷം കഠിന തടവിനും കൂടി ശിക്ഷിച്ചിട്ടുണ്ട്. മണ്ണന്തല ചെഞ്ചേരി ലെയിനിൽ കുരുൻകുളം ത്രിഷാലയത്തിൽ അനി(53) യെയാണ് തിരുവനന്തപുരം അതിവേഗ സ്പെഷൽ കോടതി ജഡ്ജി ആർ.ജയകൃഷ്ണൻ ശിക്ഷിച്ചത്. പിഴ തുക അടച്ചില്ലെങ്കിൽ ഒന്നര വർഷം കൂടുതൽ ശിക്ഷ അനുഭവിക്കണം.
2012 നവംബർ മുതൽ 2013 മാർച്ചിനുള്ളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. നാലാം ക്ലാസിൽ പഠിക്കുന്ന കൂട്ടിയെ പ്രതിയുടെ ഓട്ടോയിലാണു സ്കൂളിൽ നിന്നു തിരിച്ച് വീട്ടിലേക്കു കൊണ്ടാക്കിയിരുന്നത്. കുട്ടിയുടെ അച്ഛനും അമ്മയും ജോലിക്കായി പത്തനംതിട്ടയിൽ പോയപ്പോൾ അമ്മൂമ്മയോടൊപ്പം മൊട്ടമൂടായിരുന്നു കുട്ടിയുടെ താമസം. കുട്ടിയുടെ അച്ഛന്റെ കൂട്ടുകാരനായതിനാലാണ് പ്രതിയെ വീട്ടിൽ കൊണ്ടാക്കാൻ ഏൽപ്പിച്ചത്. ഈ അവസരം മുതലാക്കി കോട്ടയ്ക്കകം പത്മ വിലാസം റോഡിലെ ഒഴിഞ്ഞ സ്ഥലത്ത് െകാണ്ടു പോയി ഓട്ടോയ്ക്കുള്ളിൽ വെച്ച് പല തവണകളായി കുട്ടിയെ ബലാൽസംഗം ചെയ്തതു. ഒരു തവണ പ്രതിയുടെ കൂട്ടുകാരനെ വിളിച്ചു വരുത്തി പീഡിപ്പിക്കാൻ പ്രതി വേണ്ട ഒത്താശ ചെയ്തു കൊടുത്തു.
ആയുർവേദ കോളജിനടുത്തുള്ള ഒരു ലോഡ്ജിൽ കൊണ്ട് പോയി ഐസ്ക്രീം കൊടുത്ത് മയക്കിയും പീഡിപ്പിച്ചു. എതിർത്തപ്പോൾ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതിനാൽ കുട്ടി ഭയന്നു പുറത്തു പറഞ്ഞില്ല. നിരന്തരമായ പീഡനത്തിൽ കുട്ടിയുടെ സ്വകാര്യ ഭാഗം മുറിഞ്ഞ് അണുബാധയുണ്ടായി. ഓട്ടോക്കാരന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ സ്കൂൾ അധ്യാപിക വിവരം തിരക്കിയപ്പോഴാണു കുട്ടി പീഡനത്തിന്റെ വിവരം വെളുപ്പെടുത്തിയത്. തുടർന്ന് അധ്യാപകരാണ് പൊലീസിനെ വിവരം അറിയിച്ചത്.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി. ചെറുമകളുടെ പ്രായമുള്ള കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്നു കോടതി വിധി ന്യായത്തിൽ പറയുന്നു. ഇരയായ കുട്ടിയും കുടുംബവും അനുഭവിച്ച ദുരിതം കാണാതിരിക്കാനാകില്ലെന്നും കോടതി പ്രതിപാദിച്ചിട്ടുണ്ട്.