കൊച്ചി: അഞ്ചുവർഷത്തിനുള്ളിൽ ആറ് കേസിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. അങ്കമാലി കറുകുറ്റി ഏഴാറ്റുമുഖം വലിയോലിപറമ്പിൽ സതീഷ് (32)നെയാണ് ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി കാപ്പ ചുമത്തി ജയിലിലടച്ചത്. എറണാകുളം റേഞ്ച് ഡി.ഐ.ജി നീരജ് കുമാർ ഗുപ്തയുടെ നിർദ്ദേശാനുസരണം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കണ്ണൂർ ജില്ലയിലെ മയ്യിൽ, ഇടക്കാട്, ചൊക്ലി തൃശൂർ ജില്ലയിലെ ഒല്ലൂർ, മലപ്പുറം തുടങ്ങിയ സ്റ്റേഷനുകളിൽ കവർച്ച, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയതിന് കേസുകളുണ്ട്. 2021 നവംബറിൽ മലപ്പുറം പോലീസ് സ്റ്റേഷൻ പരിധിയിൽ നിസാർ എന്നയാളേയും സുഹൃത്തിനേയും തട്ടിക്കൊണ്ടുപോയി അഞ്ചു ലക്ഷം രൂപയും മൊബൈൽ ഫോണും കവർച്ച ചെയ്ത കേസിൽ ഒന്നാം പ്രതിയായതിനെ തുടർന്നാണ് ഇയാൾക്കെതിരെ കാപ്പ ചുമത്തിയത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി റൂറൽ ജില്ലയിൽ ഇതുവരെ 39 പേരെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തു ജയിലിലടച്ചു. 31 പേരെ നാടുകടത്തി. വരുംദിവസങ്ങളിൽ കൂടുതൽ പേർക്കെതിരെ നടപടിയുണ്ടാകുമെന്ന് എസ്.പി കെ. കാർത്തിക്ക് പറഞ്ഞു.