കോഴിക്കോട് : യുവാക്കളെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടുന്ന സംഘം പോലീസ് പിടിയിൽ. അരീക്കാട് സ്വദേശി അനീഷ (30) നല്ലളം സ്വദേശി ഷംജാദ് (28) എന്നിവരാണ് പോലീസ് പിടിയിലായത്. കാസർഗോഡ് സ്വദേശിയുടെ പണവും മൊബൈൽ ഫോണും തട്ടിയെടുത്ത കേസിലാണ് കോഴിക്കോട് ടൗൺ പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
ഇൻസ്റ്റാഗ്രാമിലൂടെ യുവാക്കളുമായി അനീഷ സൗഹൃദം സ്ഥാപിക്കുകയും. ഓൺലൈൻ വഴി അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ച് ലൈംഗീക ബന്ധത്തിൽ ഏർപ്പെടാൻ ആഗ്രഹമുണ്ടെന്ന് യുവാക്കളെ അറിയിക്കുകയും തുടർന്ന് ലോഡ്ജമുറിയിലേക്ക് വിളിച്ച് വരുത്തി ട്രാപ്പ് ചെയ്യുന്നതാണ് സംഘത്തിന്റെ രീതി. ഇത്തരത്തിൽ ലക്ഷങ്ങൾ തട്ടിയതായാണ് വിവരം.
കാസർഗോഡ് സ്വദേശിയായ യുവാവിനെ ഇൻസ്റ്റാഗ്രാമിലൂടെയാണ് അനീഷ പരിചയപ്പെടുന്നത്. പ്രണയമാണെന്ന് വിശ്വസിപ്പിച്ച് യുവാവിനെ കോഴിക്കോടേക്ക് വിളിച്ച് വരുത്തുകയായിരുന്നു. യുവതിയെ വിശ്വസിച്ച് കോഴിക്കോട് എത്തിയ യുവാവിനെ ആനിഹാൾ റോഡിലുള്ള ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച അനീഷയും അവിടെ കാത്തിരുന്ന ഷംജാദും ചേർന്ന് മർദിച്ച് അവശനാക്കിയ ശേഷം യുവാവിന്റെ പക്കലുണ്ടായിരുന്ന പണവും, മൊബൈലുമായി കടന്ന് കളയുകയായിരുന്നു.
അതേസമയം മയക്കുമരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ട കേസിലും അനീഷയും,ഷംജാദും നേരത്തെ പോലീസ് പിടിയിലായിരുന്നു. ദിവസങ്ങൾക്ക് മുൻപാണ് ഇരുവരും ജാമ്യത്തിലിറങ്ങിയത്. ഇരുവരും ചേർന്ന് നിരവധിപേരെ ഇത്തരത്തിൽ ഹണിട്രാപ്പിൽ പെടുത്തി പണം തട്ടിയതായാണ് വിവരം. നാണക്കേട് ഭയന്ന് പലരും പരാതി നൽകാൻ തയാറായിട്ടില്ലെന്ന് പോലീസ് പറയുന്നു.