അങ്കമാലി: കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടിയ കേസിൽ ഒരാൾ അറസ്റ്റിൽ. കോഴിക്കോട് വാവാട്ട് കൊടുവള്ളി അടിമാറിക്കര വീട്ടിൽ (ഇപ്പോൾ കരയാംപറമ്പ് ഫെഡറൽ സിറ്റി ടവർ ഫ്ലാറ്റിൽ താമസം) മുഹമ്മദ് സാഹിർ (28) നെയാണ് പറവൂർ – അങ്കമാലി പോലീസ് സംയുക്തമായി അറസറ്റ് ചെയ്തത്.
ഫ്ലാറ്റിന്‍റെ പാർക്കിംഗ് ഏരിയായിൽ നിർത്തിയിട്ടിരുന്ന ഇയാളുടെ കാറിൽ നിന്ന് പതിനൊന്നര കിലോയോളം കഞ്ചാവും, ഒന്നരക്കിലോ ഹാഷിഷ് ഓയിലുമാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം ലഹരി വസ്തുക്കളുമായി പറവൂർ പോലിസ് പിടികൂടിയ രണ്ടു പേരിൽ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അങ്കമാലിയിൽ പോലീസ് പരിശോധന നടത്തിയത്. കാറിന്‍റെ പിൻസീറ്റിൽ ചാക്കിൽ കെട്ടിയ നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഹാഷിഷ് ഓയിൽ.
പറവൂരിൽ പിടിയിലായവർക്ക് ലഹരി വസ്തുക്കൾ എത്തിച്ചു നൽകുന്നത് മുഹമ്മദ് സാഹിറാണ്. ഒറീസയിൽ നിന്നാണ് സാഹിർ കഞ്ചാവ് കേരളത്തിലേക്കെത്തിക്കുന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്‍റെ നേതൃത്വത്തിൽ കഴിഞ്ഞ മൂന്നു ദിവസമായി മയക്കുമരുന്നിനെതിരെ പ്രത്യേക പരിശോധനകൾ നടന്നുവരികയാണ്. ഇതിന്‍റെ ഭാഗമായി നടന്ന പരിശോധനയിലാണ് മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്.
മുനമ്പം ഡി.വൈ.എസ്.പി എസ്.ബിനു, നോർത്ത് പറവൂര്‍ ഇൻസ്പെക്ടർ ഷോജോ വർഗ്ഗീസ്, അങ്കമാലി ഇൻസ്പെക്ടർ സോണി മത്തായി എന്നിവരുള്‍പ്പെടുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഒന്നര വർഷത്തിനിടയിൽ 500 കിലോഗ്രാമോളം കഞ്ചാവാണ് റൂറൽ പോലീസ് പിടികൂടിയത്. നാല് കിലോഗ്രാമോളം ഹാഷിഷ് ഓയിലും, രണ്ടര കിലോ എം.ഡി.എം.എ യും , അമ്പതോളം എൽ.എസ്.ഡി സ്റ്റാമ്പും പിടികൂടിയിരുന്നു.