കായംകുളം: മാരക മയക്കുമരുന്നായ 67 ഗ്രാം എംഡിഎംഎ യുമായി ദമ്പതികൾ പിടിയിൽ. കീരിക്കാട് വില്ലേജിൽ കണ്ണമ്പള്ളി ഭാഗം മുറിയിൽ ചാലിൽ വടക്കതിൽ വീട്ടിൽ നിന്നും കണ്ടല്ലൂർ വില്ലേജിൽ കണ്ടല്ലൂർ വടക്കും മുറിയിൽ ബിനു ഭവനത്തിൽ താമസിച്ചു വരുന്ന ബേബിച്ചൻ മകൻ അനീഷ് (24), ഭാര്യ ആര്യ (19) എന്നിവരാണ് അറസ്റ്റിലായത്.
ഇവർ നിരന്തരം മയക്കുമരുന്ന് കച്ചവടത്തിലേർപ്പെട്ടു വരുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ജെ. ജെയ്ദേവ് ഐപിഎസിന്റെ നിർദ്ദേശാനുസരണം ഡൻസാഫ് സ്ക്വാഡ് ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. ബുധനാഴ്ച രാവിലെ 7.17 മണിയോടു കൂടി ഇവർ മയക്കുമരുന്നുമായി കായംകുളം കെഎസ്ആർടിസി ബസ് സ്റ്റാന്റിന് തെക്ക് വശം എസ് യു ഗാർഡൻ പേ ആൻഡ് പാർക്കിന് സമീപം നിൽക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെയടിസ്ഥാനത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് ശരീരത്തിലും ബാഗിലുമായി ഒളിപ്പിച്ചിരുന്ന എംഡിഎംഎ കണ്ടെത്തിയത്.
വിപണിയിൽ ഉദ്ദേശം മൂന്നര ലക്ഷം രൂപ
വില വരുന്ന മാരക മയക്കുമരുന്നാണ് ഇവരിൽ നിന്നും കണ്ടെത്തിയത്. ഇവർക്ക് മയക്കുമരുന്ന് ലഭിച്ച ഉറവിടം ഉൾപ്പെടെയുള്ള വിവരം അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു