കോഴിക്കോട്: ഒറീസ തൊഴിലാളികളുടെ മാങ്കാവിലുള്ള വാടക വീട്ടിൽ നടത്തിയ റെയ്ഡിൽ ആറ് കിലോഗ്രാമോളം വരുന്ന കഞ്ചാവുമായി രണ്ടു പേർ പിടിയിൽ. ഒറീസയിലെ നയാഗർ സ്വദേശി കാർത്തിക്ക് മാലിക്ക്,ബുക്കാഡ സ്വദേശി ബിക്കാരി സെയ്തി എന്നിവരെയാണ് കസബ പോലീസ് ഇൻസ്പെക്ടർ പ്രജീഷിൻ്റെ നേതൃത്വത്തിലുള്ള സംഘവും നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്‍റ് കമ്മീഷണർ ടി.ജയകുമാറിൻ്റെ കീഴിലുള്ള സിറ്റി നാർക്കോട്ടിക്ക് സ്ക്വാഡും (ഡൻസാഫ്) ചേർന്നുനടത്തിയ റെയ്ഡിൽ പിടികൂടിയത്.
സംഘടിത കുറ്റകൃത്യങ്ങൾക്കെതിരായി സംസ്ഥാന വ്യാപകമായി നടന്നു വരുന്ന നടപടികളുടെ ഭാഗമായി ജില്ല പോലീസ് മേധാവി ഡിഐജി എ.വി. ജോർജ്ജ് ഐപിഎസിന്‍റെ നിർദ്ദേശ പ്രകാരമാണ് ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ റെയ്ഡ് നടത്തുന്നത്. കഴിഞ്ഞ ദിവസം മാങ്കാവിലെ മറ്റൊരു വീട്ടിൽ നടന്ന റെയ്ഡിൽ ഒന്നര കിലോഗ്രാമോളം കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും പോലീസ് പിടിച്ചെടുത്തിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഇതരസംസ്ഥാന തൊഴിലാളികൾ വ്യാപകമായി കഞ്ചാവ് വിൽപനയും ഉപയോഗവും നടത്തുന്നുണ്ടെന്ന രഹസ്യവിവരം പോലീസിന് ലഭിച്ചിരുന്നതിൻ്റെ അടിസ്ഥാനത്തിൽ മാങ്കാവ് പ്രദേശം ഡൻസാഫിൻ്റെ നിരീക്ഷണത്തിലായിരുന്നു.
ഇപ്പോൾ പിടിയിലായിരിക്കുന്നത് ഒറീസയിൽ നിന്നും ട്രെയിൻ മാർഗ്ഗം കഞ്ചാവ് കേരളത്തിൽ എത്തിച്ച് കച്ചവടം നടത്തുന്ന കോഴിക്കോട് ജില്ലയിലെ മുഖ്യകണ്ണികളാണെന്നാണ് പൊൽകേസ് നിഗമനം. ഒറീസയിൽ നിന്നും കിലോഗ്രാമിന് വെറും അയ്യായിരം രൂപക്ക് വാങ്ങുന്ന കഞ്ചാവ് ഇവർ കേരളത്തിൽ വിൽപ്പന നടത്തുന്നത് മുപ്പത്തി അയ്യായിരം രൂപക്ക് മുകളിലാണ്.
പിടിയിലായവരെ ചോദ്യം ചെയ്തതിന്‍റെ അടിസ്ഥാനത്തിൽ ലഹരി വസ്തുക്കൾ സൂക്ഷിച്ചു വെച്ചിട്ടുള്ള മറ്റു വാടക വീടുകളെ കുറിച്ചുള്ള വിവരം ലഭിച്ചിട്ടുണ്ടെന്നും, ഇവർക്ക് വീടുകൾ വാടകക്ക് നൽകിയവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും എസിപി ടി. ജയകുമാർ അറിയിച്ചു. മാത്രമല്ല വരും ദിവസങ്ങളിൽ കൂടുതൽ റെയ്ഡുകൾ നടക്കുമെന്നും അദ്ദേഹം അറിയിച്ചു.
അന്വേഷണ സംഘത്തിൽ ഡൻസാഫ് സബ്ബ് ഇൻസ്പെക്ടർ ഒ.മോഹൻദാസ്, കെ. അഖിലേഷ്, ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, ജിനേഷ് ചൂലൂർ, കെ.സുനൂജ്, അർജ്ജുൻ അജിത്ത്, ഷഹീർ പെരുമണ്ണ, സുമേഷ് ആറോളി, കസബ പോലീസ് സ്റ്റേഷനിലെ ശിവദാസൻ, സജീവൻ,രതീഷ്, വിഷ്ണുപ്രഭ, എന്നിവർ ഉൾപ്പെടുന്നു. ഇവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.