പാലക്കാട്: യുവമോർച്ച പ്രവർത്തകൻ അരുൺകുമാർ മരിച്ചത് പേനക്കത്തി പോലുള്ള മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ഹൃദയത്തിനേറ്റ മുറിവെന്ന് പ്രാധമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്.തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെട്ടെന്നും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി.
മാർച്ച് രണ്ടിനാണ് തരൂരിൽ ക്ഷേത്രോൽസവത്തെത്തുടർന്നുണ്ടായ തർക്കത്തിൽ അരുൺകുമാറിന് കുത്തേൽക്കുന്നത്.ഇന്നലെ ഉച്ചയോടെ അരുൺകുമാർ മരിച്ചു.സംഭവത്തിന് പിന്നിൽ സി പി എം ആണെന്നാണ് ബി ജെ പി ആരോപിക്കുന്നത്.ബി ജെ പി ഇന്ന് ആലത്തൂർ താലൂക്കിൽ ഹർത്താൽ ആചരിച്ചു.
അരുൺകുമാറിനെ ആക്രമിച്ച കേസിൽ ആറ് പേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഏഴാം പ്രതി മിഥുനു വേണ്ടിയുള്ള ഊർജിതമായ അന്വേഷണത്തിലാണ് പോലീസ്.അരുൺകുമാറിൻ്റെ മുതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്ക്കരിച്ചു.
ഉച്ച കഴിഞ്ഞ് മൂന്നരയോടെയാണ് അരുൺകുമാറിൻ്റെ മൃതദേഹം ജന്മനാടായ പഴമ്പാലക്കോടേക്ക് എത്തിച്ചത് . നിരവധി ബിജെപി,യുവമോർച്ച പ്രവർത്തകരാണ് അന്തിമോപചാരമർപ്പിക്കാനെത്തിയത്.പാലക്കാട് ജില്ലാ അതിർത്തിയായ പ്ളാഴിയിൽ എത്തിച്ച മൃതദേഹം കേന്ദ്ര മന്ത്രി വി. മുരളീധരൻ ഏറ്റുവാങ്ങി.