ബംഗളുരു: കർണ്ണാടകയിൽ ഹിജാബ് വിലക്ക് ഹർജികളിൽ വിധി പറഞ്ഞ ഹൈക്കോടതി ജഡ്ജിമാർക്ക് വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി കർണാടക സർക്കാർ. ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തി, ജസ്റ്റിസുമാരായ കൃഷ്ണ എസ് ദീക്ഷിത്, ജയബുന്നീസ മൊഹിയുദ്ദീൻ ഖാസി എന്നിവർക്കാണ് വധഭീഷണിയെത്തുടർന്ന് സുരക്ഷ ശക്തമാക്കുന്നത്. ജഡ്ജിമാർക്കെതിരെ വധഭീഷണി മുഴക്കിയെന്ന പരാതിയിൽ തൗഹീദ് ജമാഅത്ത് സംഘടനയുടെ 2 ഭാരവാഹികളെ തമിഴ്നാട്ടിൽ ശനിയാഴ്ച രാത്രി അറസ്റ്റ് ചെയ്തിരുന്നു.
തഞ്ചാവൂരിൽ ജമാൽ മുഹമ്മദ് ഉസ്മാനിയും തിരുനെൽവേലിയിൽ കോവൈ റഹ്മത്തുല്ലയുമാണ് അറസ്റ്റിലായത്. പ്രകോപന പ്രസംഗത്തിന്റെ പേരിൽ കോവൈ റഹ്മത്തുല്ലയ്ക്കെതിരെ നേരത്തേ കേസ് എടുത്തിരുന്നു. യൂണിഫോം നിബന്ധനകളുള്ള വിദ്യാലയങ്ങളിൽ ഹിജാബ് വിലക്കേർപ്പെടുത്തിയ കർണാടക സർക്കാർ നടപടി ശരിവച്ച ഹൈക്കോടതി ഇസ്‌ലാം മതാചാരപ്രകാരം ഹിജാബ് അനിവാര്യമല്ലെന്നു വിധിച്ചിരുന്നു