ന്യൂഡൽഹി : ഉന്നതവിദ്യാഭ്യാസ മേഖലയിൽ പുതിയ പരിഷ്കാരവുമായി യുജിസി. ഇനിമുതൽ വിദ്യാർഥികൾക്ക് ഒരേസമയം രണ്ട് ബിരുദ കോഴ്സുകൾക്ക് ചേരാൻ സാധിക്കും. പിജി കോഴ്സുകൾക്കും ഇത് ബാധകമാണ്.
നേരത്തെ വിദ്യാർഥികൾക്ക് ഓൺലൈനായി പോലും ഒരേസമയം ഒന്നിലധികം കോഴ്സികൾക്ക് ബിരുദം എടുക്കാൻ സാധിക്കില്ലായിരുന്നു. ഓൺലൈനിലൂടെ കുറഞ്ഞ ദൈർഘ്യമുള്ള ഡിപ്ലോമ കോഴ്സുകൾക്ക് മാത്രമായിരുന്നു ബിരുദത്തിനൊപ്പം പഠിക്കാൻ യുജിസി അനുവദിച്ചിരുന്നത്.

ആ നയത്തിന് മാറ്റം വരുത്തിയിരിക്കുകയാണ് യുജിസി. പുതിയ പരിഷ്കാരത്തിന്റെ വിശദമായ നിയമവലികൾ നാളെ ഏപ്രിൽ 13ന് പുറത്തിറക്കുമെന്ന് യുജിസി ചെയർമാൻ മമിഡാല ജഗദീഷ് കുമാർ അറിയിച്ചു.
എല്ലാ ബിരുദ കോഴ്സുകൾക്കും പുതിയ നയം ബാധകമാകും. കോഴ്സുകൾ ഒരേ ശ്രേണികളിൽ വരുന്നതാകണമെന്ന് പോലും നിർബന്ധമില്ല. പക്ഷെ ക്ലാസുകൾ തമ്മിൽ കൂടികലർന്ന് പ്രശ്നമുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് വിദ്യാർഥികളുടെ ഉത്തരവാദിത്വമാണ്.
മാർച്ച് 31ന് കൂടിയ യോഗത്തിലാണ് പുതിയ വിദ്യാഭ്യാസം നയം യുജിസി കൈകൊണ്ടിരിക്കുന്നത്. ഒരേസമയം ഓഫ്ലൈനായോ ഓൺലൈനായോ വിദ്യാർഥികൾക്ക് ഒന്നിലധികം കോഴ്സുകളിൽ ചേർന്ന് പഠിക്കാനാകുമെന്ന് യുജിസി ചെയർമാൻ പറഞ്ഞു.
അതാത് പ്രവേശന പരീക്ഷ പാസായാൽ മാത്രമെ ആ കോഴ്സുകൾ എടുക്കാൻ സാധിക്കു. ഉദ്ദാഹരണം ജെഇഇ സ്കോറിന്റെ അടിസ്ഥാനത്തിൽ പ്രവേശനം ലഭിക്കുന്ന കോഴ്സും സിയുഇടി സ്കോറിന്റെ അടിസ്ഥാനത്തിൽ പ്രവേശനം ലഭിക്കുന്ന ബിരുദവും ഒരേസമയം പഠിക്കണമെങ്കിൽ വിദ്യാർഥി അതാത് കോഴ്സിന്റെ പരീക്ഷകൾ പാസായിരിക്കണം. അഡ്മിഷന്റെ എല്ലാ ചുമതലകളും യൂണിവേഴ്സിറ്റികൾക്കാണ്.
വിദ്യാർഥികൾക്ക് തങ്ങളുടെ കോഴ്സും യൂണിവേഴ്സിറ്റിയും സ്വന്തം ഇഷ്ടപ്രകാരം തീരുമാനിക്കാം. ഓരേസമയം ഇന്ത്യക്കുള്ളിൽ തന്നെയുള്ള രണ്ട് വ്യത്യസ്ത സർവകലശാലകളിൽ നിന്ന് ബിരുദം നേടാനാകും.
കൂടാതെ ഒരേ അക്കാദമിക തലത്തിലുള്ള കോഴ്സുകളെ തിരഞ്ഞെടുക്കാനെ സാധിക്കുള്ളു. അതായത് ബിരുദ വിദ്യാർഥിയാണെങ്കിൽ ബികോം, ബിഎസ്സി, ബിടെക്ക് അതോടൊപ്പം ഡിപ്ലോമ കോഴ്സുകളുമെടുക്കാം. പിജി കോഴ്സുകളും യുജി കോഴ്സുകളും ഒരേസമയമെടുക്കാൻ സാധിക്കില്ല. അതോടൊപ്പം പിഎച്ച്ഡി കോഴ്സുകൾക്ക് ഇത്തരത്തിൽ പ്രവേശനം നേടിയെടുക്കാൻ സാധിക്കില്ല.