വർക്കല: വീട് ആക്രമിച്ചു പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിലെ അഞ്ചു പേരെ അയിരൂർ പൊലീസ് എസ്എച്ച്ഒ വി.കെ.ശ്രീജേഷിന്റെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു. ചെമ്മരുതി ചാവടിമുക്കിന് സമീപം കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. നടയറ കുന്നിൽ വീട്ടിൽ നിന്നു ആറ്റിങ്ങൽ എൽഎംഎസ് ചിത്തിര നിവാസിൽ വാടകയ്ക്കു താമസിക്കുന്ന റമീസ്(24), ചെമ്മരുതി മുട്ടപ്പലം ചാവടിമുക്ക് സെമീന മൻസിലിൽ മുനീർ(24), വർക്കല നടയറ ബംഗ്ലാവിൽ നസീർ മൻസിലിൽ അമീർ ഖാൻ(24), കൊട്ടിയം പേരയം വയലിൽ പുത്തൻവീട്ടിൽ നിന്നു, ചെമ്മരുതി മുട്ടപ്പലം നടയറ കുന്നിൽ താമസിക്കുന്ന അഷീബ്(23), ചിറയിൻകീഴ് ശാർക്കര പുതുക്കരിയിൽ അജയകുമാർ (24) എന്നിവരാണ് അറസ്റ്റിലായത്.
കേസിലെ ഒന്നാം പ്രതിയായ റമീസ്, മറ്റു കൂട്ടുകാരെയും കൂട്ടിയാണ് പെൺകുട്ടിയുടെ വീട്ടിലെത്തി അതിക്രമം കാണിച്ചത്. പ്ലവിന് പഠിക്കുന്ന പെൺകുട്ടിയുമായി പ്രണയത്തിലാണെന്നും ഇറക്കി വിടണമെന്നും ആവശ്യപ്പെട്ടാണ് റമീസ് എത്തിയത്. മാരകായുധങ്ങളുമായി ബൈക്കുകളിൽ എത്തിയ സംഘം വീടിന്റെ വാതിൽ തുറക്കാൻ ആവശ്യപ്പെട്ടു. തുടർന്നു വീടിന്റെ മുൻവശത്തെ വാതിൽ ചവിട്ടി പൊളിക്കാൻ ശ്രമിക്കുകയും മുറികളുടെ ജനൽ പാളികളുടെ ഗ്ലാസ് അടിച്ചു തകർക്കുകയും ചെയ്തു.
ബഹളം കേട്ട് എത്തിയ നാട്ടുകാരെ ആയുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തുകയും തുടർന്ന് വീടിന്റെ പിറകിലെ വാതിൽ പൊളിച്ചു അകത്തു കയറിയ സംഘം പെൺകുട്ടിയുടെ അച്ഛനെയും അമ്മയെയും മർദിച്ചു പെൺകുട്ടിയുമായി കടന്നുകളയുകയായിരുന്നു. പൊലീസ് അന്വേഷണത്തിലാണ് പെൺകുട്ടി, റമീസുമായി പ്രണയത്തിലാണെന്ന വിവരം ലഭിക്കുന്നത്. തുടർന്ന് അറസ്റ്റിലായ റമീസിനൊപ്പം സ്റ്റേഷനിൽ എത്തിയ പെൺകുട്ടിയെ സ്വീകരിക്കാൻ രണ്ട് വീട്ടുകാരും തയാറാവാത്തതിനാൽ പ്രായപൂർത്തിയായ പെൺകുട്ടിയെ പിന്നീട് തിരുവനന്തപുരം മഹിളാ മന്ദിരത്തിലേക്ക് മാറ്റി. തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതിനും വീടുകയറി ആക്രമിച്ചതിനു അറസ്റ്റിലായ പ്രതികൾക്ക് പുറമേ മൂന്ന് പേർ കൂടിയുള്ളതായി പൊലീസ് അറിയിച്ചു.