ചെന്നൈ : പതിനേഴ് വയസ്
പ്രായമുള്ള വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്ത അധ്യാപിക പോക്സോ കേസിൽ അറസ്റ്റിലായി. തമിഴ്നാട്ടിലെ ട്രിച്ചിയിലാണ് 26കാരിയായ അധ്യാപികയെ അറസ്റ്റ് ചെയ്തത്. തുറയൂർ സ്വദേശിനിയായ അധ്യാപിക ഷർമിളയാണ് അറസ്റ്റിലായത്. പതിനൊന്നാം ക്ലാസിലെ വിദ്യാർത്ഥിയെയാണ് അധ്യാപിക
വിവാഹം ചെയ്തത്. 17കാരനെ കാണാനില്ലെന്ന രക്ഷിതാക്കളുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങൾ പുറത്തുവന്നത്.
മാർച്ച് അഞ്ചാം തിയതി സ്കൂളിലേക്ക് പോയ മകനെ കാണാതെ പോയെന്നായിരുന്നു രക്ഷിതാക്കളുടെ പരാതി. മാർച്ച് 11നാണ് തുറയൂർ പോലീസ്
സ്റ്റേഷനിൽ പരാതി ലഭിക്കുന്നത്. അന്വേഷണത്തിന് ഇടയിലാണ് വിദ്യാർത്ഥിയുടെ സ്കൂളിലെ ഒരു അധ്യാപികയെ കാണാനില്ലെന്നത് പോലീസ് മനസിലാക്കുന്നത്. ഇവരെ കാണാതായതും വിദ്യാർത്ഥിയെ കാണാതായതും ഒരേ ദിവസമായിരുന്നു. തുടരന്വേഷണത്തിൽ വിദ്യാർത്ഥിയും അധ്യാപികയും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നു കണ്ടെത്തി.
സ്കൂൾ വിട്ട ശേഷം ഇവർ ഒളിച്ചോടിയതാണെന്നും പോലീസ് അന്വേഷണത്തിൽ വ്യക്തമായി. വിദ്യാർത്ഥിക്ക് പ്രായപൂർത്തി ആകാത്തതിനാൽ പോക്സോ വകുപ്പുകൾ ചുമത്തിയാണ് അധ്യാപികയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അധ്യാപികയുടെ മൊബൈൽ ഫോൺ ലൊക്കേഷൻ പിന്തുടർന്നാണ് പോലീസ് ഇവരെ പിടികൂടിയത്.