മോസ്കോ: പാശ്ചാത്യ രാജ്യങ്ങള്‍ അയച്ച ആയുധങ്ങളുമായി എത്തിയ യുക്രേനിയന്‍ സൈനിക വിമാനത്തെ റഷ്യന്‍ സൈന്യം വെടിവെച്ചിട്ടു. റഷ്യന്‍ സ്റ്റേറ്റ് ന്യൂസ് ഏജന്‍സി ടാസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.തെക്ക്-പടിഞ്ഞാറന്‍ ഉക്രെയ്നിലെ ഒഡെസ നഗരത്തിന് പുറത്താണ് ആക്രമണം നടന്നതെന്നാണ് പ്രതിരോധ മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ ഇഗോര്‍ കൊനാഷെങ്കോവിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്.

അമേരിക്ക ഉള്‍പ്പെടെയുള്ള നാറ്റോ സഖ്യത്തെ ഞെട്ടിച്ച നീക്കമാണിത്. ആയുധങ്ങളുമായി യുക്രെയ്ന്‍ വിമാനമല്ല, അമേരിക്കന്‍ വിമാനം വന്നാല്‍ പോലും, അത് ആക്രമിച്ച് തകര്‍ക്കുമെന്നതാണ് റഷ്യന്‍ നിലപാട്. പരസ്പരം ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ റഷ്യന്‍ – അമേരിക്കന്‍ സൈനിക നേതൃത്വങ്ങള്‍ക്കിടയിലുള്ള ഹോട്ട് ലൈനും ഇതോടെ തകരുന്ന അവസ്ഥയാണുള്ളത്. ലോകത്തിലെ ഏറ്റവും വലിയ ആണവായുധ ശേഖരമുള്ള റഷ്യ, അമേരിക്കയെ പോലും മുള്‍ മുനയില്‍ നിര്‍ത്താനാണ് ആയുധങ്ങള്‍ കൊടുത്തു വിട്ട വിമാനം വെടിവിച്ചിട്ടതു വഴി ശ്രമിച്ചിരിക്കുന്നത്.

റഷ്യയെ സംബന്ധിച്ച്, യുക്രെയ്നില്‍ നടക്കുന്നത് യുദ്ധമല്ല, പ്രത്യേക സൈനിക ഓപ്പറേഷന്‍ മാത്രമാണ്. നാറ്റോ സഖ്യവുമായാണ് അവര്‍ യുദ്ധം പ്രതീക്ഷിക്കുന്നത്.യുക്രെയ്ന് ആയുധങ്ങള്‍ കൊടുത്തു വിടുന്നത് തുടര്‍ന്നാല്‍ പ്രവചനാതീതമായ തിരിച്ചടി ഉണ്ടാകുമെന്ന റഷ്യയുടെ മുന്നറിയിപ്പില്‍ എല്ലാം വ്യക്തമാണ്. അമേരിക്കന്‍ സഖ്യകക്ഷികളെ ആശങ്കയിലാഴ്ത്തുന്നതും ഈ മുന്നറിയിപ്പു തന്നെയാണ്.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍, യുക്രേനിയന്‍ സൈനിക താവളങ്ങളില്‍ ഉള്‍പ്പെടെ വന്‍ ആക്രമണമാണ് റഷ്യന്‍ സേന നടത്തിയിരിക്കുന്നത്.

തന്ത്രപ്രധാനമായ തുറമുഖ നഗരമായ മരിയുപോളിന്റെ നിയന്ത്രണവും റഷ്യന്‍ സേന ഏറ്റെടുത്തു കഴിഞ്ഞു.തെക്കന്‍ മേഖലയിലുള്ള സ്റ്റീല്‍ നിര്‍മാണശാലയില്‍ ചെറിയ സംഘം യുക്രെനിയന്‍ സൈനികര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും റഷ്യന്‍ സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. മറ്റുള്ളവര്‍ കൊല്ലപ്പെടുകയോ, പലായനം ചെയ്യുകയോ ചെയ്തിട്ടുണ്ട്. റഷ്യന്‍ യുദ്ധക്കപ്പല്‍ മുങ്ങിയതിനു പിന്നാലെ യുക്രെയ്ന്‍ തലസ്ഥാന നഗരമായ കീവ് ഉള്‍പ്പെടെ മറ്റ് നഗരങ്ങളിലേക്കും റഷ്യ മിസൈല്‍ ആക്രമണം കടുപ്പിച്ചിട്ടുണ്ട്. പോളണ്ട് അതിര്‍ത്തിക്ക് സമീപം ലിവിവ് മേഖലയിലും റഷ്യന്‍ യുദ്ധവിമാനങ്ങള്‍ വ്യാപകമായി മിസൈല്‍ ആക്രമണം നടത്തിയിട്ടുണ്ട്.