കൊച്ചി: ഞായറാഴ്ച പൊലീസിന്റെ പിടിയിലായ 3 ഉത്തരേന്ത്യൻ മോഷ്ടാക്കൾ കൊച്ചിയിൽ എത്തിയതു വിമാനത്തിൽ. 3 ദിവസം കൊണ്ട് ഇവർ പകൽ മോഷണം നടത്തിയത് പൂട്ടിക്കിടന്ന 6 ആഡംബര വീടുകളിൽ. മോഷണങ്ങളെല്ലാം നഗരത്തിലെ വിവിധ സ്റ്റേഷനുകളുടെ അധികാര പരിധിയിൽപെട്ട വെറും 10 കിലോമീറ്റർ ചുറ്റളവിൽ. ഒടുവിൽ, മോഷണ മുതലുമായി കേരളം വിടുന്നതിനു തൊട്ടുമുൻപു പ്രതികൾ മൂവരും അറസ്റ്റിലായതു ഡ്യൂട്ടി സമയമോ അധികാര പരിധിയോ പരിഗണിക്കാതെ സിറ്റിയിലെ എല്ലാ സ്റ്റേഷനുകളിലെയും പൊലീസുകാർ ഒറ്റക്കെട്ടായി തിരച്ചിലിന് ഇറങ്ങിയതോടെയാണ്.

ന്യൂഡൽഹി ജെജെ കോളനിയിൽ താമസിക്കുന്ന ഉത്തരാഖണ്ഡ് രുദ്രാപുർ ഷിംലാ ബഹാദൂർ സ്വദേശി മിന്റു വിശ്വാസ് (47), ന്യൂഡൽഹി ഹിചാമയ്പുരിൽ താമസിക്കുന്ന ഉത്തർപ്രദേശ് മുസ്താകം ജീപുർ സ്വദേശി ഹരിചന്ദ്ര (33), ഉത്തർപ്രദേശ് കുത്പുർ അമാവതി ചന്ദ്രഭാൻ (38) എന്നിവരാണു കടവന്ത്ര പൊലീസിന്റെ പിടിയിലായത്. 70,000 രൂപ, 4 മൊബൈൽ ഫോൺ, ഒന്നര ലക്ഷം രൂപ വിലയുള്ള ഒരെണ്ണം ഉൾപ്പെടെ 2 വാച്ചുകൾ, 411 ഡോളർ (21,200 രൂപ), 20 പവൻ ആഭരണങ്ങൾ എന്നിവയുൾപ്പെടെ മോഷണ മുതൽ മുഴുവനും പ്രതികളുടെ കയ്യിൽ നിന്നും താമസസ്ഥലത്തെ ബാഗിൽ നിന്നുമായി വീണ്ടെടുത്തു. ഞായറാഴ്ച തന്നെ പിടികൂടാൻ കഴിഞ്ഞിരുന്നില്ലെങ്കിൽ പ്രതികൾ ‘നഗരം വെളുപ്പിച്ചേനെ’ എന്നാണു പൊലീസ് ഉന്നതർ പറയുന്നത്.
കൃത്യമായ അന്വേഷണം
ഒരു രാവും പകലും നീണ്ട വിശ്രമമറിയാത്ത അന്വേഷണത്തിന് ഒടുവിലാണു പ്രതികൾ പൊലീസിന്റെ പിടിയിലായതെന്നു സിറ്റി ഡിസിപി വി.യു.കുര്യാക്കോസ് പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണു നഗരത്തിലെ ആളില്ലാത്ത വീടുകളിൽ പകൽ സമയത്തു മോഷണം നടക്കുന്നതായി കണ്ടെത്തിയത്. കടവന്ത്ര സ്റ്റേഷൻ പരിധിയിൽ 2, എളമക്കരയിൽ 2, പാലാരിവട്ടത്ത് 1, നോർത്ത് പരിധിയിൽ 1 എന്നിങ്ങനെയായിരുന്നു തുടരെയുള്ള മോഷണങ്ങൾ. ഒരേ രീതിയിൽ വീടിന്റെ പൂട്ടു തകർത്ത് ഉള്ളിൽ കടക്കുകയായിരുന്നു.
എല്ലാറ്റിനും പിന്നിൽ ഒരു സംഘമാണെന്ന സംശയവും അന്വേഷണ ഉദ്യോഗസ്ഥർക്കുണ്ടായി. ഡോഗ് സ്ക്വാഡ് നടത്തിയ പരിശോധനയിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചു. വൈകാതെ എളമക്കര കീർത്തി നഗറിൽ മോഷണം നടന്ന വീടിന്റെ സമീപത്തു റസിഡന്റ്സ് അസോസിയേഷൻ സ്ഥാപിച്ച ക്യാമറയിൽ നിന്നു മോഷ്ടാക്കളുടെ ദൃശ്യവും പൊലീസ് കണ്ടെടുത്തു. പാന്റ്സും ഷർട്ടും ധരിച്ച് ആർക്കും ഒരു സംശയവും നൽകാതെ റോഡിലൂടെ പ്രതികൾ നടന്നു നീങ്ങുന്ന ദൃശ്യമാണ് ആദ്യം ലഭിച്ചത്. എന്നാൽ, ചെറിയ ഇടവേളയിൽ ഇവർ പല തവണ ഇതേ ക്യാമറയുടെ മുന്നിലൂടെ പരിസരം വീക്ഷിച്ചു നടന്നു പോകുന്ന ദൃശ്യങ്ങൾ ലഭിച്ചതോടെ മോഷ്ടാക്കളെപ്പറ്റി പൊലീസിന് ഏകദേശ രൂപമായി.
പിന്നാലെ ശനിയാഴ്ച രാത്രി വൈകി പൊലീസ് ഉന്നതർ യോഗം ചേർന്നു. രാത്രി 10ന് തുടങ്ങിയ യോഗം 1 മണിയോടെ അവസാനിക്കും മുൻപു തന്നെ നഗരത്തിലെ എല്ലാ സ്റ്റേഷനുകളിലെയും പൊലീസുകാരെ ചേർത്തു പ്രത്യേക അന്വേഷണ സംഘവും രൂപീകരിച്ചു. ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങളിലും ഇതര സംസ്ഥാനക്കാർ എത്തിയാൽ തങ്ങുന്ന പ്രധാന ഹോട്ടലുകളിലും ലോഡ്ജുകളിലും പൊലീസ് ‘സ്പെഷൽ കോംബിങ്’ ആരംഭിച്ചു. നോർത്തിനടുത്തുള്ള ഹോട്ടലിൽ സംശയിക്കപ്പെടുന്നവരോടു സാദൃശ്യമുള്ള മൂന്നു പേർ തങ്ങിയെന്നും ഇവർ റൂമൊഴിഞ്ഞു പോയെന്നും നേരം പുലരും മുൻപു പൊലീസ് കണ്ടെത്തി.
കുടുക്കിയതു സിസിടിവി
ഞായറാഴ്ച രാവിലെ മുതൽ ലൈവ് ഫീഡ് ക്യാമറകൾ ഉൾപ്പെടെ നഗരത്തിലെ സിസിടിവി ക്യാമറകളെല്ലാം പൊലീസിന്റെ സൂക്ഷ്മ നിരീക്ഷണത്തിലായിരുന്നു. നഗരമെങ്ങും മഫ്തിയിൽ പൊലീസിനെയും വിന്യസിച്ചു. നോർത്തിലെ വെജിറ്റേറിയൻ റസ്റ്ററന്റിനു സമീപത്തേക്കു പ്രതികൾ നടന്നെത്തുന്ന ദൃശ്യം ഇങ്ങനെയാണു ലഭിച്ചത്. പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് സ്ഥലത്തു പാഞ്ഞെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മൊബൈൽ ലൊക്കേഷൻ
പ്രതികൾ തങ്ങിയിരുന്ന സ്ഥലത്തു സജീവമായിരുന്ന ഒരു സെൽ നമ്പർ പൊലീസിനു ലഭിച്ചിരുന്നു. ഈ നമ്പർ ട്രേസ് ചെയ്തപ്പോൾ 21ന് വൈകിട്ടു ഡൽഹിയിലായിരുന്ന നമ്പർ 4 മണിക്കൂറിനു ശേഷം കൊച്ചിയിലെ ടവറിന്റെ പരിധിയിൽ എത്തിയതായി കണ്ടെത്തി. ഇതോടെയാണു പ്രതികൾ വിമാന മാർഗം എത്തിയാണു കവർച്ച നടത്തിയതെന്ന് ഉറപ്പിച്ചത്.
പ്രതികളിലെ മിന്റുവിന്റെ പേര് എയർപോർട്ട് പാസഞ്ചർ ലിസ്റ്റിൽ കണ്ടെത്തിയതോടെ ഈ നിഗമനത്തിനു സ്ഥിരീകരണവുമായി. തൃശൂരിൽ ഉൾപ്പെടെ മറ്റു പല മോഷണക്കേസുകളിലും മിന്റു പ്രതിയാണെന്നും കണ്ടെത്തിയിട്ടുണ്ട്. പ്രതികളിൽ രണ്ടു പേർ കഴിഞ്ഞ 9ന് ഗോ എയർ വിമാനത്തിലാണ് കൊച്ചിയിലെത്തിയത്. ഇവർ ഉപയോഗിച്ചിരുന്നതെന്നു സംശയിക്കുന്ന ഒരു സ്കൂട്ടറും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.