കോഴിക്കോട്: കല്ലായിയിൽ കെ റെയിൽ പദ്ധതിയുടെ സർവ്വെ കല്ല് സ്ഥാപിക്കാനെത്തിയ ഉദ്യോഗസ്ഥർക്കെതിരെ നാട്ടുക്കാർ പ്രതിക്ഷേധിച്ചു. ഇതിനിടയിൽ സ്ത്രീകൾ അടക്കമുള്ളവർക്ക് മർദ്ദനമേറ്റു. കല്ലായി റെയിൽവേ സ്റ്റേഷന് പിന്നിലുള്ള ജനവാസ മേഖലയിലാണ് സിൽവർ ലൈൻ സർവെ കല്ലുകൾ സ്ഥാപിക്കാൻ ഉദ്യോഗസ്ഥർ എത്തിയത്. പ്രദേശ വാസികൾക്കൊപ്പം കെ റെയിൽ വിരുദ്ധ ജനകീയ സമര സമിതി പ്രവർത്തകരും പ്രതിഷേധിക്കാനെത്തിയിരുന്നു.
പ്രതിഷേധം വകവെക്കാതെ കല്ലിട്ടെങ്കിലും പിന്നീട് നാട്ടുകാർർ പോലിസ് നോക്കി നിൽക്കെ കല്ലുകൾ പിഴുതെറിഞ്ഞു. ഇതിനിടെ കളത്തിൽ പറമ്പിലെ വീട്ടു മുറ്റത്ത് സർവ്വേകല്ലുകൾ സ്ഥാപിക്കാനത്തിയ ഉദ്യോഗസ്ഥരെ സ്ത്രീകളടക്കുള്ള നാട്ടുക്കാർ തടഞ്ഞതോടെ പൊലീസ് അറസ്റ്റ് നടപടിയിലേക്ക് കടന്നു. ശക്തമായ പ്രതിഷേധത്തെ തുടർന്ന് കുറഞ്ഞ സമയം സർവ്വേ നടപടികൾ നിർത്തി വെച്ചെങ്കിലും പിന്നീട് കൂടുതൽ പൊലീസ് എത്തി ഉദ്യോഗസ്ഥരുമായി സർവ്വേ കല്ലുകൾ സ്ഥാപിക്കുന്നത് തുടർന്നു.
ഇതോടെ വീണ്ടും പ്രതിഷേധം ശക്തമായി. പോലിസ് നോക്കി നിൽക്കെ പ്രതിഷേധക്കാർ സർവ്വെ കല്ലുകൾ പിഴുതെറിഞ്ഞു. പൊലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഉന്തിലും തള്ളിലും ഒരു പെൺകുട്ടിക്ക് മർദ്ദനമേറ്റു. പൊലീസ് നെഞ്ചിന് കുത്തുകയായിരുന്നെന്നാണ് പെൺകുട്ടി പറയുന്നത്. ഇവരെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. കോഴിക്കോട് ജില്ലയിൽ നിലവിൽ സമരസമിതികളില്ലാത്ത മേഖലകളിൽ കൂടി സമരസമിതികൾ രൂപീകരിക്കാനും പ്രതിഷേധം കടപ്പിക്കാനുമാണ് ജനകീയ സമരസമിതിയുടെ തീരുമാനം.