പാലക്കാട്: നെന്മാറ വേലയ്ക്ക് വന്നവരെ ബസിന് മുകലിൽ കയറ്റി യാത്ര ചെയ്ത സംഭവത്തിൽ കർശന നിയമനടപടിക്കൊരുങ്ങി എന്ന വകുപ്പ്. മോട്ടോർ വാഹന നിയമലംഘനം കണ്ടെത്തിയത് പത്തിലേറെ ബസുകളിൽ. ബസിനു മുകളിൽ കയറി സഞ്ചരിച്ച യാത്രക്കാർക്ക് മുകളിൽ കയറി തന്നെ ടിക്കറ്റ് നൽകിയ ഒരു കണ്ടക്ടറുടെ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.
സ്വകാര്യ ബസിനുള്ളിലെ തിരക്ക് പരിധികടന്നപ്പോഴാണ് യാത്രക്കാർ മുകളിലേയ്ക്ക് കയറിയത്. ഇവർ ടിക്കറ്റെടുത്തിരുന്നില്ല. ഇതോടെയാണ് കണ്ടക്ടറും പിന്നാലെ കയറി എല്ലാവർക്കും ടിക്കറ്റ് നൽകിയത്. നെന്മാറ വല്ലങ്ങി വേലയുടെ ഭാഗമായി നടന്ന വെടിക്കെട്ടു കണ്ടു മടങ്ങിയ യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്.
ഇത് ശ്രദ്ധയിൽപ്പെട്ട മോട്ടർവാഹന വകുപ്പ് നിയമനടപടികളുമായി മുന്നോട്ട് പോകുകയായിരുന്നു. കോഴിക്കോട് നെൻമാറ റൂട്ടിൽ സർവീസ് നടത്തിയ ബസിന്റെ ഉടമയെ എംവിഡി ചോദ്യം ചെയ്തിരുന്നു. തുടർന്ന് നടത്തിയ വീഡിയോ ദൃശ്യങ്ങളുടെ പരിശോധനയിലാണ് സമാനമായ രീതിയിൽ പത്തിലേറെ ബസുകൾ വാഹനത്തിന് മുകളിൽ ആളുകളെ കയറ്റി സർവീസ് നടത്തിയെന്ന് കണ്ടെത്തിയ്.
ഇതോടെ സ്വകാര്യ ബസുകൾക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. അപകടകരമായ രീതിയിൽ ആളുകളെ കയറ്റിയെന്ന കുറ്റമാണ് ചുമത്തുക.നിയമലംഘനം നടത്തിയ ബസുകളെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. അപകടകരമായ രീതിയിൽ യാത്രക്കാരെ ബസിന്റെ മുകളിൽ കയറി യാത്ര ചെയ്യാൻ അനുവദിച്ചത് വാഹനങ്ങളിലെ ഡ്രൈവർമാരുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ കുറ്റം ആയതിനാൽ ഈ വാഹനങ്ങളിലെ ഡ്രൈവർമാരോട് നേരിട്ട് ഹാജരാവാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ലൈസൻസ് ക്യാൻസൽ ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതാണെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു