കൊച്ചി: റോയി വയലാട്ടിനെതിരെയുള്ള പോക്സോ കേസിൽ മൊഴി മാറ്റിപ്പറയാൻ പരാതിക്കാരിക്ക് പണം വാഗ്ദാനം ചെയ്തെന്ന് ആരോപണം. നമ്പർ 18 ഹോട്ടൽ പോക്സോ കേസിലെ മുഖ്യപ്രതിയായ ഉടമ റോയി വയലാട്ടിന്റെ പ്രതിനിധിയെന്ന് അവകാശപ്പെട്ടെത്തിയ അഭിഭാഷകൻ തനിക്ക് 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്നാണ് പരാതിക്കാരിയുടെ ആരോപിക്കുന്നത്.
അഭിഭാഷകന്‍ കോഴിക്കോട് വച്ചാണ് തന്നെ സമീപിച്ചതെന്നും എത്ര പണം വേണമെങ്കിലും നൽകാൻ തയ്യാറാണെന്ന് പറഞ്ഞെന്നും പരാതിക്കാരി പറയുന്നു. റോയിക്ക് വയലാട്ടിന് ആരോഗ്യസംബന്ധമായ പ്രശ്നങ്ങളുണ്ടെന്നും അതിനാൽ പരാതി ഒത്തുതീർപ്പാക്കണമെന്ന് അഭിഭാഷകൻ പറഞ്ഞതായും അതിജീവിത വെളിപ്പെടുത്തി.
ഈ അഭിഭാഷകൻ അഞ്ജലിയുമായി സൗഹൃദമുള്ളയാളാണെന്നും തന്നെ സമീപിച്ചതെന്നും ഇതിന്റെ തെളിവുകൾ കയ്യിലുണ്ടെന്നും പരാതിക്കാരി ന്യൂസ് ലൈൻ കേരളയോട് പറഞ്ഞു. അതേസമയം അഞ്ജലിയെ പോലീസ് ഉടൻ ചോദ്യം ചെയ്യും. ബുധനാഴ്ച ഹാജരാകാൻ അഞ്ജലിയോട് നിർദേശം നൽകിയിട്ടുണ്ട്. അഞ്ജലിയുടെ ബന്ധുക്കൾ മുഖേനയാണ് ഹാജരാകാൻ നിർദേശം നൽകിയിരിക്കുന്നത്. അഞ്ജലി വടക്കേപ്പുരക്കെതിരെ ഉയർന്ന മറ്റ് ആരോപണങ്ങളും പരിശോധിച്ചു വരികയാണെന്ന് അന്വേഷണസംഘം വ്യക്തമാക്കി.