കൂത്താട്ടുകുളം: പോക്സോ കേസിൽ ജാമ്യവ്യവസ്ഥ ലംഘിച്ച് ഒളിവിലായിരുന്ന പ്രതിയെ പിന്തുടർന്നു പിടികൂടുന്നതിനിടെ, പൊലീസ് ഉദ്യോഗസ്ഥരെ കാറിടിച്ചു പരുക്കേൽപ്പിച്ച് രക്ഷപ്പെടാൻ ശ്രമം. പരുക്കേറ്റ കൂത്താട്ടുകുളം പ്രിൻസിപ്പൽ എസ്ഐ ശാന്തി കെ.ബാബു, എഎസ്ഐ ബിജു ജോൺ, സിപിഒമാരായ ആർ.റെജീഷ്, ജയേഷ്, ഡ്രൈവർ അനൂപ് എന്നിവരെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുളക്കുളം അവർ കാപ്പിക്കരയിൽ ആകാശിനെയാണ് (24) രാമപുരത്തിനു സമീപം സിനിമാ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിൽ പൊലീസ് സാഹസികമായി കീഴ്പ്പെടുത്തിയത്. 2019ൽ കൂത്താട്ടുകുളം പൊലീസ് സ്റ്റേഷൻ പരിധിയിൽ പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ ഇയാൾ ജാമ്യത്തിലിറങ്ങിയിരുന്നു. അടുത്തയിടെ മുളന്തുരുത്തിയിൽ മറ്റൊരു ക്രിമിനൽ കേസിലും ഉൾപ്പെട്ടതോടെ ജാമ്യവ്യവസ്ഥ ലംഘിച്ചതിന്റെ പേരിൽ കോടതി ഇയാൾക്കെതിരെ വാറന്റ് പുറപ്പെടുവിച്ചു.
മൊബൈൽ ടവർ ലൊക്കേഷൻ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ശാന്തി കെ.ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം പെരുവയിലേക്കു പുറപ്പെട്ടത്. അടുത്തെത്തിയതോടെ കാറിൽ കടന്നു കളഞ്ഞ ആകാശിനെ പൊലീസ് പിന്തുടർന്നു. കാർ തടഞ്ഞിട്ട് ജീപ്പിൽ നിന്നിറങ്ങിയ എസ്ഐയെ ഇടിച്ചു തെറിപ്പിച്ച ശേഷം ഇയാൾ കാറിൽ പാഞ്ഞു. കൺട്രോൾ റൂമിൽ വിവരം ലഭിച്ചതോടെ രാമപുരം, പാലാ എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ പൊലീസ് വാഹനങ്ങളുമായി നിരത്തിലിറങ്ങി.
രാമപുരത്തിനു സമീപം കൊണ്ടാട് മുക്കാനെല്ലിയിൽ പൊലീസ് വാഹനങ്ങൾ തടസ്സം വച്ച് കാർ തടഞ്ഞു. ഇവിടെവച്ച് മുന്നോട്ടെടുത്ത് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കാർ പൊലീസ് ജീപ്പിൽ ഇടിച്ചു. ഈ സമയത്താണ് മറ്റു പൊലീസുകാർക്ക് പരുക്കേറ്റത്.