പാറ്റ്ന: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ആക്രമണം. മുഖ്യമന്ത്രിയുടെ ഭക്തിയാർപൂര്‍ സന്ദര്‍ശനത്തിനിടെയായിരുന്നു സംഭവം.
ഗംഗാനദിയുടെ തീരത്ത് സ്ഥാപിച്ചിട്ടുള്ള സ്വാതന്ത്ര്യ സമര സേനാനി പണ്ഡിറ്റ് ശിൽഭദ്ര യാജിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്താന്‍ മുഖ്യമന്ത്രി നിതീഷ് കുമാർ ഭക്തിയാർപൂരിലെത്തിയ സന്ദര്‍ഭത്തിലായിരുന്നു സംഭവം. ഒരു യുവാവ് സുരക്ഷാവലയം തകർത്ത് നിതീഷ് കുമാറിനെ ആക്രമിക്കാനെത്തുകയായിരുന്നു. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം.
എന്നാല്‍, ഉടന്‍തന്നെ സ്ഥലത്തുണ്ടായിരുന്ന മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ യുവാവിനെ പിടികൂടി. നിലവിൽ യുവാവിനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. എന്നാല്‍ യുവാവ് മുഖ്യമന്ത്രിയെ യുവാവ് ആക്രമിച്ചതിന്‍റെ കാരണം വ്യക്തമല്ല.
ചില കാര്യങ്ങളിൽ സംസ്ഥാനത്തെ യുവജനങ്ങള്‍ മുഖ്യമന്ത്രിയോട് അമർഷത്തിലാണെന്നാണ് പറയപ്പെടുന്നത്. പോലീസ് ഇപ്പോഴും വിഷയം അന്വേഷിച്ചുവരികയാണ്. ഈ സാഹചര്യത്തില്‍ ഒരു ഉദ്യോഗസ്ഥനും ഈ വിഷയത്തെക്കുറിച്ച് പ്രതികരിക്കാന്‍ തയാറല്ല.
എന്നാല്‍, കസ്റ്റഡിയിലെടുത്ത യുവാവിനെതിരെ നടപടിയെടുക്കരുതെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പോലീസിനോട് നിര്‍ദ്ദേശിച്ചിരിയ്ക്കുകയാണ്. യുവാക്കളുടെ പരാതിയിൽ പോലീസുകാർ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.