തിരുവനന്തപുരം: നാട്ടുവൈദ്യനെ വീട്ടിൽ അതിക്രമിച്ച് കയറി കൊലപ്പെടുത്താൻ ശ്രമിച്ച രണ്ടുപേരെ പള്ളിക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കൽ മൂതല മൂലഭാഗം പാറവിള പുത്തൻ വീട്ടിൽ നിസാം (42), തേവരുവിള വീട്ടിൽ മനീഷ് (38) എന്നിവരാണ് പിടിയിലായത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30 നായിരുന്നു സംഭവം.
നെടുമങ്ങാട് സ്വദേശി മൂതല വഞ്ചിമുക്ക് കുറ്റിമൂട്ടിൽ വാടകയ്ക്ക് താമസിക്കുന്ന നാട്ടുവൈദ്യൻ നാസറുദ്ദീനെയാണ് (57) കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇദ്ദേഹത്തിന്റെ വീട്ടിൽ ചികിത്സയ്‌ക്കെത്തിയ പെൺകുട്ടിയുടെ ഫോൺ നമ്പർ നൽകാത്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം. പ്രതികൾ വീട്ടിൽ അതിക്രമിച്ചു കയറി 11,000 രൂപ വിലയുള്ള മൊബൈൽ ഫോൺ പിടിച്ചു വാങ്ങിയ ശേഷം അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും കത്തിയെടുത്ത് കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.
തുടർന്ന് നാട്ടുവൈദ്യൻ നാസറുദ്ദീൻ നൽകിയ പരാതിയിൽ പള്ളിക്കൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പള്ളിക്കൽ ഐ.എസ്.എച്ച്.ഒ ശ്രീജിത്ത് .പിയുടെ നേതൃത്വത്തിൽ എസ്.ഐ സാഹിൽ, എം.എസ്.ഐ ബാബു, എ.എസ്.ഐ സജിത്ത്, സി.പി.ഒ സുജിത്, അജീസ്, ബിജുമോൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാഡ് ചെയ്തു.