മൂലമറ്റം: ഇടുക്കി മൂലമറ്റത്ത് ഒരാൾ കൊല്ലപ്പെടാൻ ഇടയാക്കിയ വെടിവെപ്പ് കേസിലെ പ്രതി ഫിലിപ്പ് മാർട്ടിൻ മറ്റൊരാൾക്ക് ഒപ്പമാണ് തട്ടുകയിലെത്തിയതെന്ന് കടയുടമ. കടയിലെത്തി ബീഫ് കറിയാണ് ആവശ്യപ്പെട്ടത്. എന്നാൽ ഇത് തീർന്നെന്ന് അറിയിച്ചതിനെ തുടർന്ന് അവർ അസഭ്യവർഷം നടത്തിയെന്നും കടയിലുണ്ടായിരുന്ന
മറ്റുള്ളവരുമായി തർക്കമുണ്ടായെന്നും തട്ടുകട ഉടമ സൗമ്യ പറഞ്ഞു.
കടയിലെത്തിയ രണ്ട് പേരിൽ ഒരാൾ നന്നായി മദ്യപിച്ചിരുന്നു. ബീഫ് കറി ചോദിച്ചു. ബീഫ് കറി തീർന്നുവെന്ന് പറഞ്ഞപ്പോൾ മോശം ഭാഷയിൽ സംസാരിക്കുകയും തെറി വിളിക്കുകയും ചെയ്തു. തുടർന്ന്, പാഴ്സൽ വാങ്ങാൻ വന്ന രണ്ടുപേർ പ്രശ്നത്തിൽ ഇടപെട്ടു. സ്ത്രീകൾ ജീവിക്കാൻ വേണ്ടി നടത്തുന്ന സ്ഥാപനമാണെന്നും തെറി വിളിക്കരുതെന്നും പ്രശ്നമുണ്ടാക്കാതെ പോകണമെന്നും അവർ പറഞ്ഞു. അവരെ പിടിച്ചു തള്ളിയതോടെ അവർ തമ്മിൽ ഉന്തുംതള്ളുമുണ്ടായി.
പിന്നീട്, കടയുടെ പുറത്തുനിന്നാണ് ഇവർ വെടിയുതിർത്തതെന്നും സൗമ്യ പറഞ്ഞു. വെടിവെക്കുമ്പോൾ അമ്മയും അനിയനും മക്കളും ഉൾപ്പെടെ എല്ലാവരും കടയുടെ അകത്തുണ്ടായിരുന്നു. ഈസമയം നാട്ടുകാരിൽ ചിലർ കടക്ക് പുറത്ത് നിന്നിരുന്നതുകൊണ്ട് മാത്രമാണ് ഇവർ കടയുടെ അകത്തേക്ക് വരാതിരുന്നത്. സ്വകാര്യ ബസിന്റെ കണ്ടക്ടർ കൊല്ലപ്പെട്ട സംഭവം നടന്നത് കടയിൽ നിന്ന് ഒരു കിലോമിറ്റർ അകലെയാണ്. പ്രതി കടയിൽ നിന്ന് പോയസമയത്താണ് ഇതുണ്ടായതെന്നും സൗമ്യ പറഞ്ഞു.
ഇതിനിടെ, പ്രതി ഫിലിപ്പ് മാർട്ടിന്റെ അറസ്റ്റ് പേലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ആക്രമിക്കാനുപയോഗിച്ച തോക്ക് സംബന്ധിച്ച് പ്രതി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. തോക്കിന്റെ ഉറവിടം സംബന്ധിച്ച് പ്രതി വെളിപ്പെടുത്തിയിട്ടുണ്ടെന്നും, എന്നാൽ അത് പുറത്തുവിടാൻ കഴിയില്ലെന്നും പോലീസ് വ്യക്തമാക്കി. കേസിൽ
അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.
മൂലമറ്റത്ത് സർവീസ് നടത്തുന്ന ദേവി എന്ന സ്വകാര്യ ബസിന്റെ കണ്ടക്ടർ കീരിത്തോട് സ്വദേശി സനൽ ബാബു (32)വാണ് വെടിയേറ്റു മരിച്ചത്. ബൈക്കിൽ വരികയായിരുന്ന സനലിന്റേയും സുഹൃത്ത് പ്രദീപിന്റേയും നേർക്ക് ഫിലിപ്പ് വെടിയുതിർക്കുകയായിരുന്നുവെന ദൃക്സാക്ഷികൾ വ്യക്തമാക്കുന്നു. വെടിയേറ്റ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന പ്രദീപ് കുമാറിന്റെ നില അതീവ ഗുരുതരമാണ്.