വയനാട്: ബത്തേരിയിൽ അസമയത്ത് വീട്ടിലെത്തിയ എസ് ഐ ഉൾപ്പെടെ നാലു പൊലീസുകാർക്ക് സസ്പെൻഷൻ. വയനാട് പുല്പള്ളി സ്റ്റേഷനിലെ എസ് ഐ കെ എസ് ജിതേഷ്, എഎസ്ഐ സി വി തങ്കച്ചൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ വി ജെ സനീഷ്, സിവിൽ പൊലീസ് ഓഫീസർ എൻ ശിഹാബ് എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. കണ്ണൂർ റെയ്ഞ്ച് ഡി ഐ ജി രാഹുൽ ആർ നായരാണ് നടപടിയെടുത്തത്.
പൊലീസ് ഓഫീസറുടെ വിവാഹത്തിൽ പങ്കെടുത്തശേഷം കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് നാലംഗസംഘം അപ്പപ്പാറയിലുള്ള വീട്ടിലെത്തിയത്. സമൻസ് നൽകാനാണ് എത്തിയതെന്നാണ് ഇവർ വീട്ടുകാരെ അറിയിച്ചത്. ഈ സമയം വീട്ടമ്മയുടെ പ്രായമായ മാതാപിതാക്കളും പ്രസവിച്ചുകിടക്കുന്ന മകളുമാണ് വീട്ടിലുണ്ടായിരുന്നത്. കനും മരുമകനും സമീപത്തുള്ള വിവാഹത്തിന് പങ്കെടുക്കാൻ പോയിരുന്നു.
പൊലീസ് ജീപ്പിലെത്തിയ നാലുപേർക്കും യൂണിഫോമും ഉണ്ടായിരുന്നില്ലെന്നാണ് ആരോപണം. കാലിലെ ചെളി ഉരച്ച് വീട് വൃത്തികേടാക്കുകയും ചെയ്തു. സംഭവത്തിൽ പന്തികേടുതോന്നിയ വീട്ടമ്മ ജില്ലാ പൊലീസ് മേധാവിയുമായി ബന്ധപ്പെടുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി കണ്ണൂർ റെയ്ഞ്ച് ഡിഐജിക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.