
കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന ഓശാന ഞായർ മുതൽ ആരംഭിക്കുമെന്ന് സീറോ മലബാർ സഭാ സിനഡ്. ഡിസംബർ 25 വരെ ജനാഭിമുഖ കുർബാന തുടരാൻ അതിരൂപതയിലെ പള്ളികൾക്ക് ഇളവ് നൽകിക്കൊണ്ട് മെത്രാപൊലീത്തൻ വികാരി മാർ ആന്റണി കരിയിൽ ഇറക്കിയ സർക്കുലർ സിനഡ് അസാധുവാക്കി.
ഓശാന ഞായർ ദിവസം എറണാകുളം ബസിലിക്ക പള്ളിയിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, മെത്രാപൊലീത്തൻ വികാരി ആന്റണി കരിയിൽ എന്നിവർ സംയുക്തമായി ഏകീകൃത കുർബാന അർപ്പിക്കും. അതിരൂപതയ്ക്ക് കീഴിലുള്ള ഏതെങ്കിലും പള്ളികളിൽ പുതിയ ആരാധനാക്രമം ഏർപ്പെടുത്താൻ അസൗകര്യങ്ങൾ ഉണ്ടെങ്കിൽ മെത്രാപൊലീത്തൻ വികാരിയോട് ഇളവ് തേടാവുന്നതാണ്. ഇക്കാര്യത്തിൽ കർദ്ദിനാളിന്റെ അംഗീകാരത്തോടെ സമയപരിധി നിശ്ചയിച്ച് ഇളവ് അനുവദിക്കാമെന്നും സിനഡ് വ്യക്തമാക്കിയിട്ടുണ്ട്. ഓശാന ഞായർ മുതൽ പരിഷ്കരിച്ച കുർബാന രീതിയിലേക്ക് മാറാൻ മാർപാപ്പ അതിരൂപതയ്ക്ക് കത്ത് നൽകിയിരുന്നു.
ഏകീകൃത കുർബാനയെ ചൊല്ലിയുള്ള തർക്കം തുടരുന്നതിനിടെയായിരുന്നു വത്തിക്കാന്‍റെ നിർണായക ഇടപെടൽ. ഏകീകൃത കുർബാന നടപ്പാക്കണം എന്ന് അർത്ഥശങ്കയ്ക്കടയില്ലാത്തവിധം വൃക്തമാക്കി ഫ്രാൻസിസ് മാർപ്പാപ്പ നേരിട്ടാണ് എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് കത്ത് അയച്ചത്. തർക്കത്തിൽ ആദ്യമായാണ് മാർപ്പാപ്പയുടെ നേരിട്ടുള്ള ഇടപെടൽ. അതിരൂപത മേജർ ആർച്ച് ബിഷപ്പ്, വൈദികർ, സന്യസ്തർ, വിശ്വാസികൾ എന്നിവർക്കാണ് ഫ്രാൻസിസ് മാർപ്പാപ്പയുടെ കത്ത്. സിനഡ് നിശ്ചയിച്ച പോലെ 2021 നവംബർ 28 മുതൽ എറണാകുളം-അങ്കമാലി അതിരൂപത മാത്രം ഏകീകൃത കുർബാന നടപ്പാക്കാത്ത് ഖേദകരമാണ്. ഈസ്റ്ററിന് മുമ്പ് സിനഡ് നിശ്ചയിച്ച പോലെ ഏകീകൃത കുർബാനയിലേക്ക് മാറണം എന്നാണ് കത്തിലെ നിര്‍ദ്ദേശം.
വേദനാജനകമാണെങ്കിലും ത്യാഗത്തിന് തയ്യാറാകണം. ഏകീകൃത ക്രമത്തിലേക്ക് മാറാൻ സമയം വേണമെങ്കിൽ ഇടവകൾക്ക് ആവശ്യപ്പെടാം. കാനൻ നിയമത്തിന് അനുസൃതമായി സമയ ബന്ധിതമായ ഇളവ് നൽകും. കർത്താവിൽ വിതച്ചാൽ അവിടത്തൊടൊത്ത് കൊയ്യാമെന്നും കാറ്റ് വിതച്ചാൽ കൊടുങ്കാറ്റ് കൊയ്യേണ്ടി വരുമെന്നും വ്യക്തമാക്കിയാണ് മാർപ്പാപ്പ കത്ത് ചുരുക്കുന്നത്.