ചലച്ചിത്ര നടൻ വിനായകൻ നടത്തിയ മീ ടു പരാമർശത്തിൽ പ്രതികരണവുമായി നടി ലക്ഷ്മിപ്രിയ. തന്നോട് ആരെങ്കിലും ഇങ്ങനെ ചോദിച്ചാൽ അവന്റെ പല്ലടിച്ച് താഴെയിടുമെന്ന് ലക്ഷ്മി പ്രിയ കുറിക്കുന്നു. സ്ത്രീ സുരക്ഷ സോ കോൾഡ് സ്ത്രീ സംഘടനകളുടെ കയ്യിലല്ല. അത് ഓരോ പെണ്ണിന്റെയും കയ്യിലാണ്. പെണ്ണിന്റെ അന്തസ്സ് പെണ്ണിന്റെ കയ്യിൽ തന്നെയാണെന്നും ലക്ഷ്മി പ്രിയ പറയുന്നു.
ലക്ഷ്മി പ്രിയയുടെ കുറിപ്പ്
ഇതുപോലെയുള്ള നാറികൾ എന്നോട് ഇങ്ങനെ ചോദിച്ചാൽ അവന്റെ പല്ലടിച്ചു ഞാൻ താഴെ ഇടും. ഏതെങ്കിലും ഊള എന്തെങ്കിലും ചോദിച്ചാൽ കേട്ടോണ്ടിരിക്കേണ്ട ബാധ്യത എനിക്കില്ല. എത്ര മാന്യമായ ഭാഷയിൽ ചോദിച്ചാലും ഊളത്തരം ഊളത്തരം തന്നെയല്ലേ? താൽപ്പര്യം ഉണ്ടോ എന്നു ചോദിച്ചാൽ താല്പ്പര്യമില്ലെങ്കിൽ നോ എന്ന വാക്കിൽ ഒതുക്കേണ്ട ബാധ്യത മാത്രമേ പെണ്ണിന് ഈ ചോദ്യത്തിനുള്ളൂ എന്ന് ഇവനോട് ആരാണ് പറഞ്ഞു കൊടുത്തത്? സ്ത്രീ സുരക്ഷ സോ കോൾഡ് സ്ത്രീ സംഘടനകളുടെ കയ്യിലല്ല!! അത് ഓരോ പെണ്ണിന്റെയും കയ്യിലാണ്.പെണ്ണിന്റെ അന്തസ്സ് പെണ്ണിന്റെ കയ്യിൽ തന്നെയാണ്. ഏത് അനാവശ്യവും കേട്ടോണ്ടിരിക്കുന്ന ഏതോ ‘ഒരുത്തി’ അല്ല സ്വയം ഒരു ‘തീ ‘ ആവുക ഓരോ പെണ്ണും.
ഒരുത്തീ സിനിമയുടെ പത്രസമ്മേളനത്തിനിടെ ആയിരുന്നു വിനായകന്റെ സ്ത്രീ വിരുദ്ധ പരാമർശം. നവ്യ നായരും സംവിധായകന്‍ വി.കെ. പ്രകാശും ഒപ്പം ഉണ്ടായിരുന്നിട്ടും നിശബ്ദത പാലിച്ചതിനെതിരെയും വിമർശനങ്ങൾ ഉയരുന്നുണ്ട്.
‘എന്റെ ലൈഫില്‍ ഞാന്‍ പത്ത് പെണ്ണുങ്ങള്‍ക്കൊപ്പം സെക്‌സ് ചെയ്തിട്ടുണ്ട്. ഈ പത്ത് പേരോടും ഞാന്‍ തന്നെയാണ് ചോദിച്ചത് നിങ്ങള്‍ക്കിതിന് താത്പര്യമുണ്ടോ എന്ന്. നിങ്ങള്‍ പറയുന്ന മീ ടൂ ഇതാണെങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും. എനിക്ക് വേറെ ആര്‍ക്കെങ്കിലുമൊപ്പം സെക്‌സ് ചെയ്യണമെന്ന് തോന്നിയാല്‍ ഞാന്‍ ഇനിയും ചോദിക്കും.ഇതാണോ നിങ്ങള്‍ പറഞ്ഞ മീ ടൂ? ഇതല്ലെങ്കില്‍ എന്താണ് നിങ്ങള്‍ പറയുന്ന മീ ടൂ? നിങ്ങളെനിക്ക് പറഞ്ഞ് താ’, എന്നായിരുന്നു വിനായകൻ കഴിഞ്ഞ ദിവസം പറഞ്ഞത്. പിന്നാലെ ഷാനിമോൾ ഉസ്മാൻ, ഹരീഷ് പേരടി, ശാരദക്കുട്ടി, പാർവതി തിരുവോത്ത് തുടങ്ങി നിരവധി പേർ വിനായകനെതിരെ വിമർശനവുമായി രംഗത്തെത്തി.