കോട്ടയം: കുമരകത്ത് സ്പീഡ് ബോട്ട് റേസ് നടത്തിയത് അനധികൃതമായാണെന്നും മത്സരം നടത്തുന്നതിനാവശ്യമായ രേഖകളോ അനുമതികളോ ഉണ്ടായിരുന്നില്ലെന്നും ആരോപണം ഉയരുന്നു. മത്സരത്തിനിടയില്‍ ഒരു ബോട്ടിനു മുകളിലേയ്ക്ക് മറ്റൊരു ബോട്ട് പാഞ്ഞുകയറി അപകടവും ഉണ്ടായതായി ദൃക്‌സാക്ഷികള്‍ പറയുന്നു. കുമരകം രാമവര്‍മ്മ ക്ലബ്ബ് ആണ് കളിയുടെ ചുക്കാന്‍ പിടിച്ചത്. മത്സരത്തെക്കുറിച്ച് യാതൊരു പരിചയവും ഇല്ലാവരാണ് കളി നിയന്ത്രിക്കാനെത്തിയതെന്നും ആരോപണം ഉയരുന്നു. വേണ്ടത്ര യോഗ്യതയോ പരിചയമോ ഇല്ലാത്തവരാണ് അത്യന്തം അപകടകരമായ സ്പീഡ് ബോട്ട് റേസ് നിയന്ത്രിച്ചത്. അപകടത്തെക്കുറിച്ച് ചോദ്യം ചെയ്തവരെ കളി നിയന്ത്രിക്കാനെത്തിയവർ ഭീഷണിപ്പെടുത്തിയതായും റേസ് കാണാനെത്തിയവര്‍ പറഞ്ഞു.
മത്സരം ഔപചാരികമായി ഉദ്ഘാടനം നടത്തിയത് മന്ത്രി വി.എന്‍ വാസവന്‍ ആണ്. അത്യന്തം അപകടകരമായ സ്പീഡ് ബോട്ട് റേസിനെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കാതെ ഡി.റ്റി.പി.സിയും ടൂറിസം വകുപ്പും ഈ മത്സരം ഏറ്റെടുത്ത് നടത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കാമെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ വാഗ്ദാനവും നല്‍കി. ഇത്രയും ശക്തിയുള്ള എന്‍ജിനുകള്‍ ഘടിപ്പിച്ച സ്പീഡ് ബോട്ടുകള്‍ ഒന്നില്‍ കൂടുതല്‍ ഒരുമിച്ചു മത്സര വേഗത്തില്‍ സഞ്ചരിക്കുമ്പോള്‍ കായലിന്റെ ഇരുവശങ്ങളിലെയും കെട്ടുകളില്‍ വെള്ളം ശക്തമായി വന്നിടിക്കുകയും കെട്ടുകള്‍ തകരുകയും ചെയ്യും.കളിവള്ളങ്ങള്‍ മത്സരം നടത്തുമ്പോള്‍ കായലില്‍ ഉണ്ടാകുന്ന ഓളങ്ങളുടെ പതിന്മടങ്ങ് ശക്തിയിലാണ് ഇവ സഞ്ചരിക്കുമ്പോള്‍ കായലിന് ഇളക്കം സംഭവിക്കുന്നത്. ഇത്ആവാസ വ്യവസ്ഥയെ പോലും സാരമായി ബാധിക്കുമെന്നത് ആര്‍ക്കും അറിവുള്ളതാണ്. മത്സരത്തില്‍ സംഭവിക്കുന്ന അപകടങ്ങള്‍ക്കും രൂക്ഷത കൂടും.