തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ സമ്പൂർണ്ണ ബജറ്റ് അവതരണം നിയമസഭയിൽ പുരോഗമിക്കുകയാണ്. ആഭ്യന്തര നികുതി വരുമാനം വർധിച്ചെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ നിയസഭയിൽ അറിയിച്ചു അറിയിച്ചു. പ്രളയത്തിൻ്റെയും കോവിഡിൻ്റെയും പ്രതിസന്ധികളിൽ നിന്ന് അതീജീവനം സാധ്യമായെന്നും സാധാരണ രീതിയിലേക്ക് ജനജീവിതം എത്തിയെന്നും അദ്ദേഹം പറഞ്ഞു. ഇത് സമ്പദ്‌വ്യവസ്ഥയിലും നികുതി വരുമാനത്തിലും പ്രതിഫലിക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു .
ആഗോള സാമ്പത്തിക സെമിനാറിന് 2 കോടി രൂപ അനുവദിച്ചു. വിലക്കയറ്റം നേരിടാൻ 2000 കോടി രൂപയും കെ റെയിൽ ഭൂമി ഏറ്റെടുക്കുന്നതിനായി 2000 കോടി രൂപയും കെഎസ്ആർടിസിയുടെ നവീകരണത്തിന് 1000 കോടി രൂപയും നീക്കിവച്ചു. തിരുവനന്തപുരത്ത് മെഡിക്കൽ ടെക് ഇന്നവേഷൻ പാർക്കിന് 100 കോടി രൂപയും സർവകലാശാലകൾക്ക് മൊത്തത്തില്‍ 200 കോടിരൂപയും ജില്ലാ സ്കിൽ പാർക്കുകൾക്കായി 300 കോടി രൂപ നീക്കിവച്ചതായും മന്ത്രി അറിയിച്ചു. നെൽകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നെല്ലിന്റെ താങ്ങുവില 28.50 രൂപയാക്കി. നെൽകൃഷി വികസനത്തിലായി 76 കോടി രൂപ നീക്കിവച്ചു. ഒരു ലക്ഷം പുതിയ തൊഴിൽ സംരംഭങ്ങൾ സൃഷ്ടിക്കുമെന്നും സ്വകാര്യ വ്യവസായ പാർക്കുകളെ പ്രോത്സാഹിപ്പിക്കുന്നതിന് 25 കോടി രൂപ നീക്കിവയ്ക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു.
അതിനിടെ, സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് നല്‍കാത്തതില്‍ പ്രതിപക്ഷനേതാവ് വി ഡി സതീശൻ പ്രതിഷേധം പ്രകടിപ്പിച്ചു. ബജറ്റ്പൂര്‍വ ചര്‍ച്ചയ്ക്കുള്ള അവസരം സർക്കാർ മനപൂർവ്വം ഇല്ലാതാക്കിയെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു. എന്നാൽ സാമ്പത്തിക അവലോകനറിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൃത്യമായ സമയപരിധി ഇല്ലെന്ന് സ്പീക്കര്‍ അറിയിച്ചു.