ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾക്കിടെ കനത്ത തിരിച്ചടിയായി മുതിർന്ന നേതാവ് കപിൽ സിബൽ കോൺഗ്രസ് വിട്ടു. ഈ മാസം 16 ന് കോൺഗ്രസ് അധ്യക്ഷയ്ക്ക് രാജിക്കത്ത് നൽകിയതായി കപിൽ സിബൽ അറിയിച്ചു. ഇദ്ദേഹം സമാജ് വാദി പാർട്ടിയിൽ ചേരുമെന്നാണ് സൂചന.
രാജ്യസഭ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ നിന്നും കപിൽ സിബൽ സമാജ് വാദി പാർട്ടിയുടെ പിന്തുണയോടെ മത്സരിക്കും. ഇതിനായി കപിൽ സിബൽ നാമനിർദേശ പത്രിക നൽകി. ലക്നൗവിൽ സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനൊപ്പമെത്തിയാണ് കപിൽ സിബൽ നോമിനേഷൻ നൽകിയത്.
ബിജെപിക്കെതിരായ മുൻനിരയിലുണ്ടാകുമെന്നും മോദിക്കെതിരെ വിശാലസഖ്യമുണ്ടാക്കുകയാണ് ലക്ഷ്യമെന്നും കപിൽ സിബൽ പറഞ്ഞു. സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകനായിരുന്ന കപിൽ സിബൽ യു പി എ സർക്കാരിൽ മനുഷ്യ വിഭവശേഷി വകുപ്പ് അടക്കം പ്രമുഖ വകുപ്പുകൾ കയ്യാളിയിരുന്നു. കോൺഗ്രസിന്റെ പ്രമുഖ ദേശീയ മുഖങ്ങളിലൊന്നായും മാധ്യമങ്ങളിൽ നിറഞ്ഞുനിന്നിരുന്നു.
#WATCH | Uttar Pradesh: Congress leader Kapil Sibal files nomination for Rajya Sabha election, in the presence of Samajwadi Party (SP) chief Akhilesh Yadav, in Lucknow. pic.twitter.com/8yRDoSwE3g
— ANI UP/Uttarakhand (@ANINewsUP) May 25, 2022
കോൺഗ്രസിൽ ദേശീയ തലത്തിൽ ഉടച്ചുവാർക്കൽ വേണമെന്നും മുഴുവൻ സമയ അധ്യക്ഷനെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് രംഗത്തുവന്ന ജി-23 നേതാക്കളിൽ കപിൽ സിബൽ ഉൾപ്പെട്ടിരുന്നു. പാർട്ടി ദേശീയ നേതൃത്വവുമായി ഇടഞ്ഞു നിന്ന കപിൽ സിബൽ അടുത്തിടെ നടന്ന ചിന്തൻ ശിബിരത്തിൽ നിന്നും വിട്ടു നിന്നിരുന്നു.