
ദില്ലി: കണ്ണൂര്‍ സര്‍വകലാശാല വി സി ഡോ. ഗോപിനാഥ് രവീന്ദ്രന്‍റെ പുനർനിയമനത്തിന് എതിരായ ഹർജിയിൽ ഗവർണർക്ക് നോട്ടീസ് അയച്ച് സുപ്രീംകോടതി . സർവകലാശാലയുടെ ചാൻസിലർ എന്ന നിലയിലാണ് നോട്ടീസ്. ഹർജിയിൽ ഒന്നാം എതിർകക്ഷിയാണ് ഗവർണർ. ഗവർണറെ കൂടാതെ സംസ്ഥാന സർക്കാർ, കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ എന്നിവർക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു.
കണ്ണൂർ സര്‍വകലാശാല സെനറ്റ് അംഗം ഡോക്ടര്‍ പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി.ജോസ് എന്നിവരാണ് ഡോ ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്. കണ്ണൂർ സർവകലാശാല ആക്ടിന്റെ സെക്ഷൻ പത്തിന്റെയും ഏഴിന്റെയും ലംഘനം വഴിയാണ് പുനർനിയമനം നടത്തിയതെന്ന് ഹർജിക്കാർ കോടതിയിൽ വാദിച്ചു. നോട്ടീസിന് മറുപടി നൽകാൻ കോടതി സമയപരിധി വച്ചിട്ടില്ല.