തൃശൂർ: അതിരടയാള കല്ലിടാന്‍ നിര്‍ദേശം നല്‍കിയത് റവന്യു വകുപ്പാണെന്ന കെറെയിലിന്റെ വാദം തള്ളി റവന്യു മന്ത്രി കെ. രാജന്. കല്ലിടാന്‍ റവന്യു വകുപ്പ് നിര്‍ദേശിച്ചിട്ടില്ല. ഭീഷണിപ്പെടുത്തി ഭൂമി ഏറ്റെടുക്കില്ല. സ്ഥലമേറ്റെടുക്കുന്നതിനുള്ള സര്‍ക്കാരിന്റെ ഏജന്‍സി മാത്രമാണ് റവന്യുവകുപ്പ്.
കല്ലിടാന്‍ തീരുമാനമെടുത്തത് റവന്യുവകുപ്പാണെന്ന് കെ റെയിലിലെ ഏതെങ്കിലും ഉദ്യോഗസ്ഥന് പറഞ്ഞാല്‍ അതിന് ചേരുന്ന മറുപടി റവന്യുവകുപ്പിലെ ഉചിതമായ ഉദ്യോഗസ്ഥന് നല്‍കുമെന്നും മന്ത്രി പറഞ്ഞു.
ഭൂമിയില്‍ എന്ത് പഠനം നടത്തണമെങ്കിലും പഠനം നടത്തണം. എന്നാല്‍ പഠനം എതിരായാല്‍ കല്ല് മാറ്റുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ദേശീയപാത വികസനത്തിനും ഗെയില്‍ പൈപ്പ് ലൈനും വിജയകരമായ രീതിയില്‍ ഭൂമി ഏറ്റെടുത്ത് നല്കാന് റവന്യു വകുപ്പിന് കഴിവുണ്ട്. ആളുകള്‍ക്ക് പരമാവധി ബുദ്ധിമുട്ട് കുറച്ച്, പരിസ്ഥിതി ആഘാതമുണ്ടാകാതെയാണ് ഇത്തരം സ്ഥലമെടുപ്പുകള്‍ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.