ന്യൂഡൽഹി: ജനപ്രതിനിധികൾക്ക് ഒറ്റ പെൻഷൻ എന്ന് തീരുമാനം പ്രഖ്യാപിച്ച് കേന്ദ്രം. മറ്റ് പദവികളിലിരുന്നുകൊണ്ട് മുൻ എംപിമാർ പെൻഷൻ വാങ്ങുന്നത് വിലക്കി പാർലമെന്റ് സംയുക്ത സമിതിയുടെ ശുപാർശ പ്രകാരം വിജ്ഞാപനമിറക്കി. ഇതനുസരിച്ച് മറ്റ് പെൻഷനുകൾ വാങ്ങുന്നില്ലെന്ന് മുൻ എംപിമാർ എഴുതി നൽകണം. കേന്ദ്ര-സംസ്ഥാന സർക്കാറുകളിലെ ഏതെങ്കിലും പദവിയിലിരുന്നും ഇനി എംപി പെൻഷൻ വാങ്ങാൻ കഴിയില്ല. പൊതുമേഖലാ, തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവർക്കും ഇത് ബാധകമാക്കിയിട്ടുണ്ട്.
നിയമസഭ പെൻഷനും എംപി പെൻഷനും ഒന്നിച്ചു വാങ്ങാനാവില്ലെന്നും, പാർലമെന്റ് സംയുക്ത സമിതിയുടെ ശുപാർശ പ്രകാരം പുറത്തിറക്കിയ വിജ്ഞാപനത്തിലുണ്ട്. ഇതോടെ എംപി പെൻഷനും എം.എൽ എ പെൻഷനും ഒരുമിച്ച് വാങ്ങുന്ന കെ.വി തോമസ് ഉൾപ്പെടെയുള്ളവർക്ക് ഒരു പെൻഷൻ മാത്രമേ ലഭിക്കൂ. എംപിമാരുടെ പെൻഷൻ നിശ്ചയിക്കാനുള്ള പാർലമെന്റ് സംയുക്ത സമിതിയാണ് ചട്ടങ്ങൾ കർശനമാക്കാനുള്ള ശുപാർശ നൽകിയത്.
പുതിയ വിജ്ഞാപനം അനുസരിച്ച് കേന്ദ്ര
സംസ്ഥാന സർക്കാറുകളുടെ ഏതെങ്കിലും പദവിയിലിരുന്ന് ഇനി മുതൽ മുൻ എംപിമാർക്ക് പെൻഷൻ കൈപ്പറ്റാനാകില്ല. മറ്റ് പൊതു പദവികൾ വഹിക്കുന്നില്ലെന്നും പ്രതിഫലം കൈപ്പറ്റുന്നില്ലെന്നും പെൻഷന് അപേക്ഷിക്കുമ്പോൾ മുൻ എംപിമാർ സത്യവാങ്മൂലം എഴുതി നൽകണം. പൊതുമേഖലാ, തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവർക്കും ഇത് ബാധകമാണ്.
രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും ഗവർണർമാർക്കും പുതിയ നിയമം ബാധകമാകും.നിലവിൽ സംസ്ഥാന സർക്കാരുകളിൽ മന്ത്രിമാരായിരിക്കുന്ന മുൻ എംപിമാർക്ക് വരെ പെൻഷൻ കിട്ടുന്നുണ്ട്. എംഎൽഎ, എംപി പെൻഷനുകൾ ഒന്നിച്ച് വാങ്ങുന്നതിനും പുതിയ നിർദ്ദേശം തടയിടും.
സർക്കാർ ഉദ്യോഗസ്ഥരായിരുന്ന ശേഷം എംപിമാരായവർക്കും ഇനി ഒരു പെൻഷനേ അർഹതയുണ്ടാവൂ. നിലവിൽ ഒരു മുൻ എംപിക്ക് ആദ്യ ടേമിന് 25,000 രൂപയും പിന്നീടുള്ള ഓരോ വർഷവും 2,000 രൂപ വീതവുമാണ് പെൻഷൻ ലഭിക്കുക.