കൊച്ചി: കോടതിയലക്ഷ്യ നടപടി അപേക്ഷയിൽ വിശദീകരണം നൽകാൻ സാവകാശം തേടി മുൻ കോട്ടയം എസ്പിയും ഇപ്പോൾ പൊലീസ് ആസ്ഥാനത്ത് എഐജിയുമായ എസ്.ഹരിശങ്കർ. പീഡനക്കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധിക്കെതിരെ നടത്തിയ പരാമർശമാണ് ഹരിശങ്കറിനെ വെട്ടിലാക്കിയത്. ഇതിനെതിരെ തൃശൂർ സ്വദേശി എം.ജെ.ആന്റണി നൽകിയ അപേക്ഷയിൽ അഡ്വക്കറ്റ് ജനറൽ ഇദ്ദേഹത്തിനു നോട്ടിസ് നൽകിയിരുന്നു.
ഹരിശങ്കർ നടത്തിയ പരാമർശങ്ങൾ ജുഡിഷ്യറിയെ അവഹേളിക്കുന്നതാണ് എന്നായിരുന്നു ആരോപണം. ഹരിശങ്കർ നേരിട്ടു ഹാജരാകാനായിരുന്നു എജിയുടെ നിർദേശം. എന്നാൽ ഹരിശങ്കറിനു വേണ്ടി അഭിഭാഷകനാണ് ഹാജരായത്. വിധി നിർഭാഗ്യകരമാണെന്നും ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിലെ അദ്ഭുതമാണെന്നുമായിരുന്നു വിധി വന്നതിനു പിന്നാലെ ഹരിശങ്കറിന്റെ പ്രതികരണം.