ഇടുക്കി : നാലാംക്ലാസുകാരൻ
മകന് സൈക്കിളുമായി റോഡിൽ പോവണമെന്ന ആഗ്രഹത്തിന് തടയിടാൻ അമ്മ കണ്ടെത്തിയ ൽ കുഴങ്ങി ഉപായത്തിൽ പോലീസ്. ഇടുക്കി നെടുങ്കണ്ടത്താണ് സംഭവം. റോഡിലൂടെ ഗിയറുള്ള സൈക്കിൾ ഓടിക്കാൻ ലൈസൻസ് നൽകണമെന്ന അപേക്ഷയുമായി നാലാം ക്ലാസുകാരൻ വീട്ടുകാരുടെ കണ്ണുവെട്ടിച്ച് പോലീസ് സ്റ്റേഷനിലെത്തിയത്. ഹണി കോട്ടേജിൽ രാജേഷ് ഗ്രീഷ്മ ദമ്പതികളുടെ മകനായ ദേവനാഥാണ് വിചിത്ര ആവശ്യവുമായി പോലീസിനെ സമീപിച്ചത്.
ബുക്കിൽ നിന്ന് കീറിയെടുത്ത കടലാസിൽ എഴുതിയ കത്തിന്റെ ഉള്ളടക്കം ഇതാണ്. എനിക്ക് സൈക്കിൾ ഓടിക്കാൻ അനുവാദം തരണം. റോഡിലൂടെ സൈക്കിൾ ഓടിക്കാനുള്ള അനുവാദം തരണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു. അപേക്ഷ കണ്ട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്. അമ്മാവന്മാരാണ് ദേവനാഥിന് വിദേശനിർമ്മിതമായ ഗിയറുള്ള സൈക്കിൾ സമ്മാനം നൽകിയത്. കാൽ എത്താതിരുന്നിട്ടും മൂന്ന് മാസം ഏറെ പരിശ്രമിച്ചാണ് സൈക്കിൾ ദേവൻ പഠിച്ചെടുത്തത്.
സ്കൂളിലേക്ക് സൈക്കിളുമായി പോകണമെന്ന മകന്റെ ആഗ്രഹത്തിന് തടയിടാനായി ലൈസൻസ് വേണമെന്ന് അമ്മ പറഞ്ഞത് നാലാം ക്ലാസുകാരൻ സീരിയസായി എടുക്കുകയായിരുന്നു. ലൈസൻസില്ലാതെ സൈക്കിൾ ഓടിച്ചാൽ വണ്ടി പോലീസ് പിടിക്കുമെന്ന ഭയത്തേത്തുടർന്നാണ് പോലീസിനെ നാലാം ക്ലാസുകാരൻ സമീപിച്ചത്. വീട്ടിൽ രക്ഷിതാക്കളില്ലാത്ത സമയത്തായിരുന്നു അപേക്ഷയുമായി കുട്ടി സ്റ്റേഷനിലെത്തിയത്. കാര്യങ്ങൾ ചോദിച്ചറിഞ്ഞ പോലീസ് കുട്ടിയെ മിഠായി നൽകി രക്ഷിതാക്കളെ വിളിച്ചുവരുത്തി അവർക്കൊപ്പം അയയ്ക്കുകയായിരുന്നു
.