കൽപ്പറ്റ: യാത്രക്കാരനിൽ നിന്ന് മതിയായ രേഖകളില്ലാതെ പിടിച്ചെടുത്ത പണം കൈവശപെടുത്തിയ മൂന്ന് എക്സൈസ് ഉദ്യേഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെൻറ് ചെയ്തു.പ്രിവൻ്റിംഗ് ഓഫിസർ പി എ പ്രകാശ്, എക്സൈസ് ഓഫിസർമാരായ എം സി മൻസൂർ അലി, എം സി സനൂപ് എന്നിവരെയാണ് സസ്പെൻറ് ചെയ്തത്. ജോയിൻ്റ് എക്സൈസ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട് പ്രകാരമാണ് നടപടി.
ഇക്കഴിഞ്ഞ ഞാറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പുലർച്ചെ 4 മണിക്ക് കർണാടക ആർ ടി സി യിൽ നിന്നുമാണ് യാത്രക്കാരനിൽ നിന്ന് മതിയായ രേഖകളില്ലാതെ 9 ലക്ഷം രൂപ പിടിച്ചെടുത്തത്. പിടിച്ച തുക ഡിപ്പാർട്ട്മെൻ്റിൽ ഏൽപിക്കുകയൊ, മേലുദ്യോഗസ്ഥരെ ഏൽപ്പിക്കുകയൊ ചെയ്യാതെ മൂവരും തട്ടിയെടുത്തതയാണ് പരാതി. യാത്രക്കാരൻ രേഖകൾ ഹാജരാക്കിയിട്ടും പണം തിരികെ നൽകാതെ ഭീഷണി പെടുത്തിയതായി പരാതി ഉയർന്നിരുന്നു. മൂവരും മുൻപും പല തവണ ഇത്തരത്തിൽ ഇടപെടലുകൾ നടത്തിയതായി പറയപെടുന്നു.
ആദ്യ ഘട്ടത്തിൽ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരുന്നു.പ്രതിഷേധം ശക്തമായതോടെയാണ് ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ഇവരെ സസ്പെൻറ് ചെയ്തത്. എക്സൈസ് വകുപ്പിന് നാണക്കേടായ ജീവനക്കാരെ സർവിസിൽ നിന്നും പിരിച്ചുവിടണമെന്ന ആവശ്യം ശക്തമാണ്.