കോതമംഗലം: പിണ്ടിമന ഗ്രാമ പഞ്ചായത്തിൽ തിങ്കളാഴ്ച്ച ജോലിക്ക് ഹാജരായ പഞ്ചായത്ത് സെക്രട്ടറി മനോജിനെ സി പി എം ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനുള്ളിൽ കയറി സമരക്കാർ മർദിച്ച് അവശനാക്കി. തെറി വിളികളോടെ ഇരച്ചെത്തിയ സംഘം മനോജിനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച കോതമംഗലം പോലീസ് സ്‌റ്റേഷനിലെ എസ്ഐയെയും ഇവർ ആക്രമിച്ചു പരിക്കേൽപ്പിച്ചു.സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
രാവിലെ ഓഫീസിലെത്തി കൃത്യനിർവഹണം നടത്തി വരുന്നതിനിടെ ഒരു സംഘം പണിമുടക്ക് അനുകൂലികൾ പഞ്ചായത്ത് ഓഫീസിനുള്ളിലേക്ക് പ്രകടനമായി എത്തി ബഹളം വക്കുകയും അസഭ്യവർഷം നടത്തകയും സെക്രട്ടറി ഇരിക്കുന്നിടത്തേക്കെത്തി അദ്ദേഹത്തെ ക്രൂരമായി മർദ്ദിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു.
മർദനമേറ്റ് മൂക്കിലൂടെ ചോരയൊലിച്ച് അവശനായ പഞ്ചായത്ത് സെക്രട്ടറിയെ പോലീസ് എത്തി കോതമംഗലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ സി പി എം പിണ്ടിമന ലോക്കൽ സെക്രട്ടറിയും കോതമംഗലം ഏരിയ കമ്മിറ്റി അംഗവുമായ ബിജു പി നായർ (45), ഡിവൈഎഫ്ഐ നേതാവ് ജെയ്സൺ എന്നിവരെ കോതമംഗലം പോലീസ് സംഭവസ്ഥലത്തു നിന്ന് കസ്റ്റഡിയിലെടുത്തു.
ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ ഏർപ്പിട്ടിരുന്ന പഞ്ചായത്ത് സെക്രട്ടറിയെ ഓഫീസിൽ കയറി മർദ്ദിച്ച ആക്രമി സംഘങ്ങളെ കസ്റ്റഡിയിൽ നിന്നും വിട്ട് കിട്ടാൻ ഉന്നത ഭരണ തലത്തിൽ നിന്നും സ്വാധീനം പോലീസിന് മേലുള്ളതായി ആരോപണം ഉയരുന്നതിനിടയിൽ, പ്രതികളെ കോടതിയിൽ ഹാജറാക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു. അക്രമത്തിനു നേതൃത്വം കൊടുത്തവരെ ജാമ്യമില്ല വകുപ്പ് ചാർത്തി ജയിലിൽ അടക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.