ന്യൂഡൽഹി : പ്രതിരോധ മരുന്നിന്റെ മികവ് വർദ്ധിപ്പിക്കുന്നതിനും
പരിശോധനയിൽ കണ്ടെത്തിയ പോരായ്മകൾ പരിഹരിക്കുന്നതിനുമായി ഭാരത് ബയോടെക് നിർമിച്ച കൊവാക്സിന്റെ വിതരണം താത്കാലികമായി നിർത്തിവയ്ക്കുന്നതായി ലോകാരോഗ്യ സംഘടന. ഐക്യരാഷ്ട്ര സഭയുടെ ഏജൻസികൾ വഴിയുള്ള വിതരണമാണ് നിർത്തിവയ്ച്ചത്. കൊവാക്സിൻ ഇറക്കുമതി ചെയ്ത രാജ്യങ്ങൾ അവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. മാർച്ച് 14 മുതൽ 22 വരെ നടത്തിയ പരിശോധനയുടെ ഫലമായാണ് വാക്സിൻ വിതരണം നിർത്തിവച്ചത്.
ലോകാരോഗ്യ സംഘടനയുടെ നടപടി വാക്സിന്റെ സുരക്ഷയെയും കാര്യക്ഷമതയെയും ബാധിക്കില്ലെന്ന് കൊവാക്സിന്റെ നിർമ്മാതാക്കളായ ഭാരത് ബയോടെക് പ്രസ്താവനയിലൂടെ അറിയിച്ചു. വാക്സിൻ സ്വീകരിച്ച ദശലക്ഷക്കണക്കിന് ആളുകളുടെ വാക്സിൻ സർട്ടിഫിക്കറ്റ് സാധുവായിരിക്കുമെന്നും നിർമാതാക്കൾ വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയുടെ നീക്കത്തിന് പിന്നാലെ ഭാരത് ബയോടെക് വാക്സിന്റെ നിർമ്മാണപ്രവർത്തനങ്ങൾ കുറച്ചു. പ്രതിരോധ മരുന്നിന്റെ മികവ് വർദ്ധിപ്പിക്കുന്നതിനായുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും കമ്പനി അറിയിച്ചു. കമ്പനിയുടെ തീരുമാനത്തെ ലോകാരോഗ്യ സംഘടന അഭിനന്ദിക്കുകയും ചെയ്തു.