തിരുവനന്തപുരം: തിരുവല്ലത്തെ കസ്റ്റഡി മരണം സംബന്ധിച്ച പോലീസിൻ്റെ വാദങ്ങൾ പൊളിയുന്നു. മർദ്ദിച്ചില്ലെന്നും ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചതെന്നമാണ് പോലീസ് ഇതുവരെ പറഞ്ഞിരുന്നത്. എന്നാൽ സുരേഷിൻ്റെ ശരീരത്തിൽ മർദ്ദനമേറ്റ നിരവധി പാടുകളുണ്ടെന്നും ഇതുമൂലും ഹൃദയാഘാതം വേഗത്തിൽ സംഭവിച്ചിരിക്കാമെന്നുമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇതോടെ പോലീസ് കെണിയിലായി. സുരേഷിന്‍റെ ശരീരത്തിലുണ്ടായ ചതവുകളിൽ അന്വേഷണം വേണമെന്ന് പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാർ പൊലീസിനെ അറിയിച്ചു. സ്ഥലം കാണാനെത്തിയ ദമ്പതികളെയും സുഹൃത്തിനെയും തിരുവല്ലം ജഡ്ജികുന്നിൽ വച്ച് ആക്രമിച്ചതിനാണ് സുരേഷിനെയും നാല് കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 28 നായിരുന്നു സംഭവം. 29 ന് പൊലീസ് കസ്റ്റഡിയിലിരിക്കെ സുരേഷ് മരിച്ചു.
സറ്റേഷനിൽ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും സുരേഷ് മരിച്ചെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്. പൊലീസ് മർദ്ദനമാണ് മരണകാരണമെന്ന് നാട്ടുകാരും സുരേഷിന്‍റെ കുടുംബവും ആരോപിച്ചതോടെ മജിസ്ട്രേറ്റിന്‍റെ സാന്നിധ്യത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തുകയായിരുന്നു. രാത്രിയിൽ കസ്റ്റഡയിലെടുത്ത പ്രതികളെ വൈദ്യപരിശോധനക്ക് കൊണ്ടുപോയപ്പോഴും തിരികെ കൊണ്ടുവന്നപ്പോഴും സ്റ്റേഷൻ ജനറൽ ഡയറിയിൽ രേഖപ്പെടുത്തിയില്ലെന്ന് വകുപ്പ് തല അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതില്‍ വീഴ്ച്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടിയെടുക്കുകയും ചെയ്തിരുന്നു. എസ്ഐമാരായ ബിപിൻ പ്രകാശ്, വൈശാഖ്, ഗ്രേഡ് എസ്ഐ സജീവ് എന്നിവരെ സിറ്റി പൊലീസ് കമ്മീഷണർ സസ്പെൻഡ് ചെയ്തിരുന്നു.