കൊച്ചി: നടിയെ ആക്രമിച്ച കേസിസിൽ മുഖ്യപ്രതികളിലൊരാളായ നടൻ ദിലീപിനെ വെട്ടിലാക്കി ജോലിക്കാരൻ ദാസന്റെ മൊഴി. ദിലീപിനെതിരെ നിർണായക വെളിപ്പെടുത്തൽ നടത്തിയ ബാലചന്ദ്രകുമാറുമായി ബന്ധപ്പെട്ട് പൊലീസിനോട് ഒന്നും പറയരുതെന്ന് ദിലീപിന്റെ അഭിഭാഷകര്‍ വിലക്കിയെന്നാണ് ജോലിക്കാരന്റെ വെളിപ്പെടുത്തൽ. ക്രൈംബ്രാഞ്ചിന് ഇയാൾ നൽകിയ മൊഴിയുടെ പകർപ്പ് ന്യൂസ് ലൈൻ കേരളക്ക് ലഭിച്ചു.

ക്രൈം ബ്രാഞ്ചിന് ദാസൻ നൽകിയ മൊഴിയുടെ പകർപ്പ്
ദിലീപ് നടിയുടെ ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ കണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നുമുളള നിർണായക വെളിപ്പെടുത്തൽ നടത്തിയത് സംവിധായകൻ ബാലചന്ദ്രകുമാറായിരുന്നു. ദിലീപിന്റെ അടുത്ത സുഹൃത്തായ ഇയാൾ സ്ഥിരമായി വീട്ടിൽ വരാറുണ്ടായിരുന്നു. ഈ സമയത്ത് ദിലീപ് നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ചില നിർണായക കാര്യങ്ങൾ പറയുന്നത് ബാലചന്ദ്ര കുമാർ റെക്കോർഡ് ചെയ്തിരുന്നു. ഇത് പുറത്ത് വന്നതോടെയാണ് ദിലീപിനെതിരെ ഗൂഢാലോചനാ കേസ് എടുത്തതും നടിയെ ആക്രമിച്ച കേസിൽ തുടർ അന്വേഷണം നടത്താൻ കോടതി നിർദ്ദേശിച്ചതും.