കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിജീവിത ഹൈക്കോടതിയെ സമീപിച്ചു. ദിലീപ് തെളിവ് നശിപ്പിച്ചെന്നും സാക്ഷികളെ സ്വാധീനിച്ചുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. തുടരന്വേഷണം ദിലീപിന്റെ അഭിഭാഷകരിലേക്ക് എത്തിയില്ല. പ്രതിഭാഗം അഭിഭാഷകരും തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു.
കേസ് അട്ടിമറിക്കാൻ ശ്രമം ഉണ്ടായി. ഭരണമുന്നണിയുമായി ദിലീപിന് ഗൂഢബന്ധമെന്നും കേസ് അട്ടിമറിക്കാൻ ഉന്നത ഇടപെടൽ ഉണ്ടായെന്നും ഹർജിയിൽ ആരോപിക്കുന്നു. കേസിൽ തുടരന്വേഷണ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ചതിനു പിന്നാലെയാണ് ഹർജിയുമായി അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്.
ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാനുളള നീക്കം അന്വേഷണസംഘം ഉപേക്ഷിച്ചിരുന്നു. ഗൂഢാലോചനയ്ക്ക് തെളിവില്ലാത്തതിനാല്‍ കാവ്യ മാധവനെ കേസില്‍ പ്രതി ചേർത്തിരുന്നില്ല. ദിലീപിന്‍റെ സുഹൃത്ത് ശരത് ജി.നായർ മാത്രമാണ് പുതിയ പ്രതി. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ശരത്തിന്‍റെ കൈവശമുണ്ടെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. കേസിലെ പതിനഞ്ചാം പ്രതിയായാണ് ശരത്തിനെ ഉൾപ്പെടുത്തിയത്.