
കീവ്: ബുച്ച പട്ടണത്തിലുൾപ്പെടെ റഷ്യ നടത്തിയ നടപടികളെ ഐഎസ് ഭീകരർ നടത്തുന്ന അക്രമത്തോട് ഉപമിച്ച യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി, യുക്രെയ്നിൽ നിന്നു റഷ്യയെ പുറത്താക്കാൻ യുഎന്നിനോട് ആവശ്യപ്പെട്ടു. അല്ലെങ്കിൽ യുഎൻ പിരിഞ്ഞുപോകണമെന്ന് സെലെൻസ്കി പറഞ്ഞു.
‘ഒരു ബദലും ഇല്ലെങ്കിൽ, അടുത്ത ബദൽ സ്വയം പൂർണമായും ഇല്ലാതാകുകയാണ്. നിങ്ങൾ യുഎൻ പിരിച്ചുവിടാൻ തയാറാണോ? നിങ്ങള്‍ക്ക് ഉത്തരം ഇല്ലെങ്കിൽ, ഉടൻ പിരിഞ്ഞുപോകണം’– അദ്ദേഹം പറഞ്ഞു. റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ മൃതദേഹങ്ങൾ കാണിക്കുന്ന ഗ്രാഫിക് വിഡിയോയും അദ്ദേഹം പുറത്തുവിട്ടു.
‘അവരെ അവരുടെ അപ്പാർട്ടുമെന്റുകളിലും വീടുകളിലും ഗ്രനേഡുകൾ പൊട്ടിച്ചു കൊലപ്പെടുത്തി. സ്ത്രീകളെ അവരുടെ മക്കളുടെ മുന്നിൽ വച്ച് പീഡിപ്പിച്ചു കൊന്നു. ഇസ്‌ലാമിക് സ്റ്റേറ്റ് പോലുള്ള മറ്റു ഭീകരരിൽ നിന്ന് ഇവർ വ്യത്യസ്തമല്ല. ഐക്യരാഷ്ട്രസംഘടനയുടെ സുരക്ഷാ കൗൺസിലിലെ ഒരു അംഗമാണ് ഇതു ചെയ്യുന്നത്’– അദ്ദേഹം പറഞ്ഞു.
എന്നാൽ, യുക്രെയ്നിൽ റഷ്യൻ സൈന്യം അതിക്രമം നടത്തിയെന്ന ആരോപണത്തെ യുഎന്നിലെ റഷ്യൻ അംബാസഡർ വാസിലി നെബെൻസിയ നിഷേധിച്ചു. ഇതിനു തെളിവുകളൊന്നുമില്ലെന്ന് അദ്ദേഹം യുഎൻ രക്ഷാസമിതിയിൽ പറഞ്ഞു. അതേസമയം, യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കണമെന്നും രാജ്യാന്തര വ്യവസ്ഥയോടുള്ള എക്കാലത്തെയും വലിയ വെല്ലുവിളികളിൽ ഒന്നാണിതെന്നും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.