തിരുവനന്തപുരം: കേരളത്തിൽ അക്രമരാഷ്ട്രീയം സംബന്ധിച്ച് കോൺഗ്രസും സിപിഎമ്മും നേർക്കുനേർ പോരടിക്കുന്നതിനിടെ കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ പ്രകോപന പരാമർശങ്ങളുമായി കെ പി അനിൽ കുമാർ . പേപ്പട്ടിയെ പോലെ സുധാകരനെ തല്ലി കൊല്ലാൻ ഈ കേരളത്തിൽ ആളുകളുണ്ടെന്ന് അനിൽ കുമാർ പറഞ്ഞു. കെപിസിസി മുൻ ജനറൽ സെക്രട്ടറിയായിരുന്ന കെ പി അനിൽകുമാർ കഴിഞ്ഞ സെപ്റ്റംബറിലാണ് സിപിഎമ്മിൽ ചേർന്നത്.
ഇതിന് ശേഷം കെ സുധാകരനെതിരെ അഴിമതി ആരോപണവും വിമർശനങ്ങളും അദ്ദേഹം ഉന്നയിച്ചിരുന്നു. ഇടുക്കി എൻജിനിയറിംഗ് കോളജിൽ എസ്എഫ്ഐ പ്രവർത്തകനായ ധീരജ് രാജേന്ദ്രനെ കുത്തിക്കൊന്ന വിഷയത്തിലുള്ള സുധാകരന്റെ പ്രതികരണത്തിനെതിരെ വ്യാപക വിമർശനമാണ് സിപിഎം നേതാക്കൾ ഉയർത്തുന്നത്. അതിനിടയിലാണ് അനിൽകുമാർ സുധാകരനെ വധിക്കുമെന്ന തരത്തിൽ പ്രസ്ഥാവന നടത്തിയത്.
ഇടുക്കി എൻജിനിയറിംഗ് കോളജിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ കൊലപ്പെടുത്തിയ സംഭവത്തിൽ സിപിഎം പിടിച്ചുവാങ്ങിയ രക്തസാക്ഷിത്വമെന്നായിരുന്നു കെ സുധാകരന്റെ പ്രതികരണം. ധീരജിന്റെ മരണത്തിൽ ഇടതുപക്ഷത്തിന് ദു:ഖമല്ല ആഹ്ലാദമാണ്. തിരുവാതിര കളിച്ച് അവർ ആഹ്ലാദിക്കുന്നു.സ്ഥലം വാങ്ങാൻ ആയിരുന്നു തിടുക്കമെന്നും കെ സുധാകരൻ ആരോപിച്ചു. ഇടുക്കി എൻജിനിയറിംഗ് കോളജിൽ ദിവസങ്ങൾ ആയി അക്രമം അരങ്ങേറിയിരുന്നുവെന്നും കെഎസ്‍യുവിന്റെ വിജയം തടയാൻ ഡിവൈഎഫ്ഐ ഗുണ്ടകൾ കോളേജിൽ ക്യാമ്പ് ചെയ്തിരുന്നുവെന്നും സുധാകരൻ ആരോപിച്ചു. നിരവധി കെഎസ്‍യു പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം ഇന്നലെ ആലപ്പുഴയിൽ പറഞ്ഞിരുന്നു.
Congress,Cpim,KPCC President K Sudhakaran,K P Anilkumar